Saturday, January 29, 2011

പാവം കുഞ്ഞാറ്റ




കാണാമറയത്ത് കൈയെത്താ തുഞ്ചത്ത്

കുഞ്ഞാറ്റക്കിളി കൂടുണ്ടേ, പക്ഷേ

കൂട്ടിലൊരാണ്‍കിളി കൂടെയില്ല, പാവം

കൂട്ടിനൊരാണ്‍കിളി കൂടെയില്ല; (രണ്ട്)



കാടായ കാട്ടിലും മേടായ മേട്ടിലും

വേടന്‍റെ മാടവും തേടിച്ചെന്നു

പാവം കുഞ്ഞാറ്റക്കിളി തേടിച്ചെന്നു

പക്ഷെ കുട്ടിനൊരാണ്‍കിളി വന്നതില്ല; (രണ്ട്‌)



കൂട്ടിലിരുന്നവള്‍ കേഴുന്ന നേരത്ത്

കേട്ടവള്‍ തേനൂറും ഗാനമൊന്ന്,

മാരിവില്ലൂയലില്‍ ചാഞ്ചാടിയാടുന്ന

ചേലുറ്റ പൂങ്കുയില്‍ നാദമൊന്ന് ; (രണ്ട്‌)



വേനലും വര്‍ഷവും ഗ്രിഷ്മവും പങ്കിടാന്‍

പോരുനീ, എന്‍കൂടെ പൂങ്കുയിലെ;

പാവമാമെന്നെ നീ കൈവിടൊല്ലേ?

പാരിലെനിക്കാരും കൂട്ടിനില്ല, ഈ, (രണ്ട്‌)



പൂങ്കുയില്‍ പാതി വിടര്‍ന്ന മിഴിചിമ്മി,

ചാരുതയോടേറ്റം ചൊല്ലിയപ്പോള്‍,

എങ്ങിനെ പോരും ഞാന്‍ എന്‍പ്രിയ തോഴിയീ

പൊന്‍ മഴവില്ലില്‍ ഒളിച്ചിരിപ്പൂ, ഈ. (രണ്ട്‌)

മാനത്തെ മാമര ചില്ലയിലന്നവള്‍

വര്‍ണ്ണ നൂല്‍ കോര്‍ത്തൊരീയൂയല്‍ തീര്‍ത്തു

പാലൊളി ചിന്നും നറുനിലാക്കുഞ്ഞിനു

പാലൂട്ടാന്‍ പോയിട്ടു വന്നതില്ല, പിന്നെ... (രണ്ട്‌)

No comments:

Post a Comment