Friday, May 6, 2011

ഗുരോ

എത്ര പേര്‍ കവനത്തിനുത്തുംഗ സോപാനത്തില്‍

കരേറിക്കലതന്‍ ബ്രഹ്മസത്തയും സര്‍വ്വം സ്വന്തം

തനിക്കുമേലെമറ്റാരുണ്ടിനി എന്നോര്‍ത്തോര്‍ത്തു

ചിരിച്ചു മദോന്മത്തരായി നില്‍ക്കുംപോളിതാ

തെക്കുതെക്കിങ്ങീകൊച്ചു കേരളക്കരയിലെ

ഒട്ടാളൊഴിഞ്ഞോരീക്കോണിലെച്ചെറുവീട്ടില്‍

മുറ്റത്ത്‌മാവും മറ്റുമാമാരമില്ലെങ്കിലും

സ്പഷ്ടമാം സ്നേഹമൂറും പുഞ്ചിരിപ്പൊല്‍ത്താലമായ്

നില്‍ക്കുമാമഹാകവിശ്രേഷ്ടനാം തമ്പിസ്സാറ്

ഒട്ടുമേയില്ല താന്‍ വേറിട്ടോനെന്ന ചിന്ത

ഒക്കവേഎളിമയില്‍ പൊതിഞ്ഞമധുരമാം

മസൃണഭാവങ്ങള്‍തന്‍ സുസ്മിതഘോഷങ്ങളാം

വൈകി ഞാന്‍ അറിഞ്ഞിടാനീ മഹത്പുരുഷനെ

കലയോ പെണ്ണൊരുത്തി അവളെ വേട്ടോര്‍ക്കയ്യോ

പറഞ്ഞിട്ടീല മറ്റുദാസ്യവേലയൊന്നുമേ

മറ്റാരും വേണ്ട ബന്ധുവായ് അവള്‍ മാത്രം

ഒക്കവേ കലക്കായി സമര്‍പ്പിച്ചീടുമ്പോഴാ

നല്‍പ്രണയിനി നല്‍കുമര്‍ത്ഥവും പ്രശസ്തിയും

ഇത്തരം മഹത്തത്ത്വം മറ്റെങ്ങു ലഭിച്ചീടും?

മല്‍പ്രിയഗുരോ അങ്ങേ പ്രണമിച്ചീടുന്നേന്‍

Thursday, May 5, 2011

തപ്ത ബാഷ്പം

പറയാന്‍ മറന്ന പകലിന്‍ വിരഹം


വിടരാന്‍ മടിച്ച മലരിന്‍ ശോകം

തുടരും, കഥയിതു തുടരും,

മറുമൊഴിതേടും ഹൃദയം,

തേങ്ങുമീ ഹൃദയം.



തണല്‍ വിടരാത്തൊരീ താഴ്വാരങ്ങളില്‍,

തണുവിനു കൊതിക്കും പഥികന്‍റെ ഹൃദയം.

ഒരുമണല്‍ ക്കാറ്റില്‍നീറിയലിഞ്ഞൊരീ,

ചെറു നുര പോലൊരു വിദളിത രാഗം.



പറയാന്‍...



പലവുരു പറഞ്ഞും, മറന്നും, പിരിഞ്ഞും,

കുയിലിണ തിരയും മധുകണ മധുരം,

ഇനി വരുമോ നീ ഒരു ഹിമകണമായ്‌

ഉരുകുമീ വേനലില്‍ നവനീതവുമായ്‌..



പറയാന്‍...