Friday, December 24, 2010

ഒരു പ്രണയ ഗീതം

ഒരു പ്രണയ ഗീതം


മെല്ലെവന്നു കുഞ്ഞുതെന്നലുമ്മവച്ചുവോ
ചെമ്പനീര്‍ കവിള്‍ത്തടങ്ങള്‍ തെല്ലുചോന്നുവോ
മുല്ലമൊട്ടുപോല്‍ തളിര്‍ത്ത നിന്‍റെ മേനിയില്‍
മന്ദമാരുതന്‍ തലോടി എങ്ങുപോയതോ

കോടമഞ്ഞില്‍ ചേര്‍ന്നിരുന്നു കൊക്കുരുമ്മിയാടിടാം
നീലരാവില്‍ പെയ്തുവീഴും നിര്കണങ്ങള്‍മുത്തിടാം
പാരിജാത ഗന്ധമൂറും രാത്രിതന്‍ കരിങ്കുഴല്‍
നേര്‍ത്ത പുവുടല്‍ മറച്ചു നാണവും മറന്നുവോ?

മെല്ലെവന്നു......

പാതിരാവിന്‍ പാല്ക്കുടങ്ങള്‍ താഴെവീണുടഞ്ഞതോ
ചോലമെയ്‌ കുളുര്‍നിലാവിലന്നു പൂത്തുലഞ്ഞതോ
താരകങ്ങള്‍ കണ്ണുചിമ്മി വര്‍ഷമേഘ പാളിതന്‍
ജാലകങ്ങള്‍ ചാരിയെങ്ങു പോയ്മറഞ്ഞതോ ?

മെല്ലെവന്നു......

അജയ്‌ 17/12/2010 (ente softwaril chillaksharangal vazhangunnilla)





തൂമഴ

ചെല്ലം ചിന്നി ചിന്നി, പെണ്ണിന്‍ ഉള്ളം തുള്ളി,
വിണ്ണിന്‍ സ്തന്യം പോലെ മണ്ണില്‍ ചായം ചിന്നി;
പൊന്നിന്‍ നീര്‍മണികള്‍ ചന്നം പിന്നം ചാറി,
കണ്ണില്‍ നാണം മിന്നി, മെയ്യില്‍ താളം മീട്ടി;

തേനൂറും കാറ്റിന്റെ കാതില്‍ കിന്നാരങ്ങള്‍ ചൊല്ലീ,
മാനോടും മേടകള്‍ മാടി വിളിച്ചില്ലേ നിന്നേ;
എന്‍റെ പൊന്നേ,

നീലനിലാവിന്റെ പാദസരം കടം വാങ്ങി,
ചേലെഴും ചോലകള്‍ താരാട്ടിന്‍ ഈണത്തില്‍ പാടീ;
വീണ്ടും പാടി;

ചെല്ലം ചിന്നി ............

മാരിവില്‍ തുഞ്ചത്തൊരൂയലും കെട്ടിയൊന്നാടാന്‍,
മാനത്തു മിന്നുന്ന താരക സൂനങ്ങള്‍ നുള്ളാന്‍;
കൈകള്‍ വെമ്പി

ചാരത്തു നീ വന്നു പീലിക്കൈ കൊണ്ടെന്നെ പുല്കീ
മാറത്തെച്ചൂടില്‍ നിന്‍ താരിളം മെയ്‌ പൂത്തുലഞ്ഞു;
എന്‍റെ കണ്ണേ;

ചെല്ലം ചിന്നി......
അജയ്‌

Monday, November 22, 2010

നഷ്ടപ്പെട്ട മുഖം


ബ്രാഹ്മമുഹൂര്‍ത്തത്തിങ്കല്‍ ഞെട്ടി ഞാനെഴുന്നേറ്റു
പ്രാതഃ കിര്‍ത്തനങ്ങള്‍ ഏതോ ക്ഷേത്രാങ്കണത്തില്‍ നിന്നു
കേള്‍ക്കവേ ചെന്ന് മുഖം കഴുകാനോരുങ്ങവേ
കണ്ടീലെന്‍ മുഖം ആ കണ്ണാടി ഞാന്‍ നോക്കവേ

കഷ്ടമേ ഇതെന്തോരു മായ ? വേറെങ്ങു പോമെന്‍ മുഖം?
വീടാകെ അരിച്ചു പെറുക്കി ഞാന്‍ ,പക്ഷെ- കണ്ടീലെന്‍
മുഖം ?പാതയോരത്തോ, പിന്നെ പ്ലാവിന്‍റെ ചോട്ടില്‍ വെച്ചോ
പാതിമയക്കത്തില്‍ ആരോ മോഷ്ടിച്ച് കടന്നതോ ?

ശൈശവത്തില്‍ എന്‍ മുഖം നല്‍ ശശിബിംബം
പോലത്രേ എന്നമ്മ മറ്റാരോടോ ചൊല്‍ക കേട്ട്
വേണ്ടത്ര ഊറ്റം കൊണ്ട് തിമിര്‍ത്ത മുഹുര്‍ത്തങ്ങള്‍
അന്ന് കണ്ണാടി എന്‍റെ പ്രിയ സുഹൃത്തായിരുന്നല്ലോ?

ബാല്യത്തില്‍ കൊഞ്ഞനം കുത്തി, കോക്രി കാണിച്ചും നട-
ന്നോര്‍ക്കുവാന്‍ ഇന്നും എത്ര സുഖം, എന്‍ പൊന്മുഖം
കുട്ടുകാര്‍ തുള്ളി യാര്‍ത്തു വരുമ്പോള്‍ ഒളിച്ചിരുന്നാ-
ര്‍ത്താര്‍ത്തു കുടുകുടെ ചിരിപ്പിച്ചോരെന്മുഖം.

എന്‍റെ കൌമാര സ്വപ്നാങ്കണങ്ങളില്‍ വിടര്‍ന്ന-
തി തീവ്ര മോഹസൂനമാലസ്യ മാണ്ടങ്ങന്നപ്പോള്‍
പ്രേയസിയോടു ശൃംഗാര രാഗവായ്പോടുടന്‍
കാമാര്‍ത്ത മന്നെന്‍ മുഖം എങ്കിലും മനോഹരം ?

പിന്നെയും കാലത്തിന്‍റെ ഒഴുക്കില്‍ മാറി മാറി
കൈവന്നു പല നിറ ഭേദങ്ങള്‍ മുഖത്തല്പം
വല്ലായ്മയും., പിത്ത നീര്‍കെട്ടും, പാണ്ടും, പാടും
വിട്ടു പോയില്ല സ്നേഹ ലേപനങ്ങള്‍ കൊണ്ടും.

കന്മഷം,ഗര്‍വും, പിന്നെ പുച്ഛവും,അന്യര്‍ വെറും
കീടങ്ങള്‍, ശുദ്ധ ഭോഷ്ക്കര്‍,വിവേകമവര്‍ക്കുണ്ടോ-
എന്നെക്കാള്‍? എന്ന ചിന്ത ദുരയും മൂത്ത്‌ കൊടും
വിഷവും വിതറി ഞാന്‍ കാലങ്ങള്‍ കഴിച്ചതും

ഇന്ന് ഞാന്‍ ഓര്‍ത്തുപോയി എന്മുഖം എനിക്കെന്നു
നഷ്ടമായ്‌ തിര്‍ന്നതെന്ന സത്യവും യാഥാര്‍ത്യവും
ഇനിയുള്ള കാലങ്ങള്‍ മുഖവും തേടി തേടി നടക്കാം
പിന്നെ ശപിക്കാം , എന്നെത്തന്നെ ;..........

Tuesday, November 16, 2010

ജോക്കിം"ഗ് പാത

"
"ജോക്കിം"ഗ് പാത




കാലത്ത് കോഴി കുകുംമുന്പെയുനര്നിട്ടല്പം

ജോഗ്ഗിങ്ങും കവാത്തും,കൂടെ പരദുഷണവുമാവാം

ഒരുക്കി രാജപാത., വാഹനങ്ങളെല്ലാം പോയ്‌

വളഞ്ഞു വലയട്ടെ,ഞങ്ങള്‍ക്കു നടക്കണം



കുഞ്ഞുങ്ങള്‍,കാലത്ത് മൂലോകവും ചുറ്റിടേണം

പാഠശാലയില്‍ എന്നും വൈകിയങ്ങെത്തും നേരം

കയറ്റി നിര്‍ത്തും ബെഞ്ചില്‍.,ശിക്ഷിപ്പതത് കഷ്ടം

പാവങ്ങള്‍ അവരെന്തു പിഴച്ചു,തെറ്റാരുടെ?



അദ്ധ്വാനിക്കുന്ന ജനമെപ്പോഴും "ഫിറ്റാ" ണല്ലോ

അവര്‍ക്ക്, പ്രഷറും, മേദസ്സും, ഷുഗറും വരാ

സപ്രമന്ജ്ത്തില്‍ സദാ ശയിക്കുന്നോര്‍ക്കല്ലോ

കൊളെസ്ട്രോല്‍, ബിപി, പിന്നെയനുബന്ധ രോഗങ്ങള്‍;



പട്ടണം വിട്ടകലെ വസിപ്പോര്‍തന്‍ കഷ്ടങ്ങള്‍

മറ്റാരെന്തരിഞ്ഞഹോ ,ഒഫിസിലെന്നും ലേറ്റ്

പിന്നെ മേലധികാരി ശകാരിക്കുമ്പോള്‍ ഏറ്റം

നിന്ദയും, അപമാനഭിതിയും പേറി പേറി



എന്തിനി രാജപാത ഒരുക്കി ജോഗിങ്ങിനായ്

അരാരെ സുഖിപ്പിക്കാന്‍, അതോ വികസനത്തിന്‍റെ

പേര് ചൊല്ലി പ്പാവംജ്ജനത്തെ ക്രുശിക്കയോ

മറ്റെന്തു പറയാന്‍ ഞാന്‍ കഷ്ടമേ കലികാലം



അജയ്‌

# മ്യുസിയം മുതല്‍ വെള്ളയമ്പലം വരെ ആരോഗ്യ പാത : വാര്‍ത്ത

Friday, November 12, 2010

വിത്തുകാള
വേണമെന്‍ ബീജലക്ഷങ്ങള്‍,
പുത്തനുയിര്‍ വാര്‍ക്കാനല്ലീ
ച്ചുരക്കും, മറെന്നാലേ.,
നിറയൂ പണപ്പെട്ടി.

വേണമെന്‍ വിയര്‍പ്പയ്യോ
രക്തവും നിശ്വാസവും
തന്‍ വിള പൂക്കാന്‍ പിന്നെ
തളിര്‍ക്കാന്‍, കതിരേകാന്‍.

വേണമെന്‍ ഗളം,അഹോ
കുരുക്കിട്ടുടല്‍കെട്ടി
വലിപ്പാന്‍, ഭാരവണ്ടി
തളര്‍ന്നു വിഴും വരെ

പിന്നെയെന്‍ ഉടല്‍ കൊത്തി
നുറുക്കി ക്കൊള്‍വിന്‍
കൊന്ന പാപം ഒട്ടു
തിന്നെന്നാല്‍ തിരുമത്രേ

Saturday, October 23, 2010

അഭിനവ യാചകന്‍

ജാതി ഞാന്‍ചോദിച്ചീല ഭഗിനി നിന്നോടുഞാന്‍
ചോദിച്ചതൊരു വോട്ട്, മോഹനം
നിന്‍റെ വിരല്‍തുമ്പൊന്നാ വോട്ടു യന്ത്ര-
ലലാടത്തിങ്കല്‍മെല്ലെയൊന്നമര്‍ത്തുമ്പോള്‍
എത്ര ധന്യനായ്‌ ചമയും ഞാന്‍,
ജയിച്ചു വരുമ്പോഴി നാടിന്‍റെമുഖച്ഛായ
മാറിടും, പഞ്ചായത്താകമാനം,ഭാഗ്യത്താല്‍,
(ആത്മഗതം: പിന്നെ എന്‍റെ വിടിന്റെയും)
പഞ്ചവത്സരം ഭരിക്കെന്നായ്കില്‍ നല്‍കും
സ്ത്രികള്‍ ക്കെന്നുമേതൊഴില്‍ കണ്ടെത്തിടാന്‍-
സുചി നുല്‍ കിറ്റും, പിന്നെ സേഫ്റ്റി പിന്‍
അത് വേറെ.,ഓരോരോ കുടുംബത്തിന്നുതകും
വിധം ഒരാള്‍ ക്കെങ്കിലും തൊഴില്‍, സ്വയം
ചെയ്കില്‍, ഹായ്‌ നോക്കുകുലിയും, പിന്നെ
വാക്കുകുലിയും നല്‍കാം,
കേര വൃക്ഷം കേറി കുലകള്‍ പറിക്കുവാന്‍
കൂലി ഞാന്‍ നൂറാക്കിടാം,കൃഷിക്കും വേണ്ടേ വൃദ്ധി!
ദാരിദ്ര്യ രേഖ യമ്പേ പറിച്ചു മാറ്റിടുവാന്‍
വാറ്റുകേന്ദ്രങ്ങള്‍ ഫ്രീയായ്‌ നടത്താന്‍ ലൈസന്‍സ് നല്‍കും
ഇന്നു നിങ്ങള്‍ നല്കുമീ വോട്ടിനുപ്രതിഫലം
നിങ്ങള്‍ക്ക് നല്‍കും നുനം വിശ്വസിച്ചീടു കെന്നെ
തത്കാലം ബോണസ്സായിട്ടിതു വാങ്ങിക്കൊള്‍വിന്‍
അഞ്ഞൂരു രൂപയും, സ്മാളും;കൊറിക്കാന്‍ ബിരിയാണി.

Wednesday, October 13, 2010

വീണ്ടും ചില കുഞ്ഞു(ണ്ണി )ചിന്തകള്‍

വീണ്ടും ചില കുഞ്ഞു(ണ്ണി )ചിന്തകള്‍

നര്‍മം മര്‍മത്തേറ്റാല്‍ കര്‍മം പാഴാകുമോ
കര്‍മം പാഴായാല്‍ നര്‍മം കൊണ്ടെന്തു കാര്യം?

എട്ടിലെ പശു പുല്ലുതിന്നില്ല
പൂശ നാല് കൊടുത്താല്‍
പുല്ലല്ല എല്ലും തിന്നും

കാട്ടിലെ മരം. എന്‍റെ ആന
വീട്ടിലെത്തിച്ചാല്‍ രണ്ടുണ്ട് കാര്യം
നോട്ടും കിട്ടും പിന്നെ വോട്ടും കിട്ടും

പാതിരാക്ക് കൂകുന്ന കോഴി
പിടക്കോഴി..., പിന്നെ
കാലത്ത് കൂകുന്ന കോഴി
ഏതു രാക്കോഴി ?

വീടുണരുമ്പോള്‍ നാടുണരണം
നാടുണരുമ്പോള്‍ ലോകമുണരണം
പക്ഷേ ഈ ലോക്മുണര്ന്നിട്ടുവേണം
എനിക്കൊന്നെണീക്കാന്‍.

ആനവണ്ടി

ആനവണ്ടി

കാലമെറെയായീ നിരത്തുക്കളില്‍
തേരപ്പാര നിരങ്ങി നീങ്ങുമാനവണ്ടികള്‍
കാലം മാറി, കോലവും മാറി,ക്കൊമ്പും മാറ്റീ-
ട്ടിലക്ട്രിക് ഹോണാണിപ്പോള്‍; പക്ഷെ
മാറീട്ടില്ല; ശീലങ്ങള്‍ തെല്ലുമേ
സ്റ്റോപ്പിലോ നിര്‍ത്തില്ല, നിര്‍ത്തിയാല്‍ കേറ്റില്ല;
ഇനി കേറ്റിയാലോ ടിക്കറ്റിന്‍ ബാക്കി
തരുകയുമില്ല, ഹാ കഷ്ടം
കുട്ടികളെ, കുത്തി നിറയ്ക്കുമായ്കിലും
ഒട്ടും സംസ്കാരമില്ലാതെ തിക്കിക്കേറ്റും
ഓസ്‌, പിസി.പാസ്‌. ഇവ മൂന്നും,
ഏറ്റമരോചകം, ആനവണ്ടിക്ക്.

പൂവാലരെക്കാള്‍ ശല്യമാണ് ചില
പുതു ഡ്രൈവര്‍ മാര്‍ക്കിന്ന‍ഹോ;
കണ്ണാടിയില്‍ പെണ്‍ നിറം കണ്ടാല്‍
പിന്നെയോട്ടം: ട്രപ്പിസുകാര്‍ ഭേദം;
പോതുമരാമത്തിന്‍ കുഴിക്കിണറുകള്‍
വഴിനീളെ, അതിലാഴ്ന്നെന്നാകിലാക്സിലും
പോയിക്കിട്ടും; പിന്നെ പല്ലുമെല്ലും-
തിരികെ ഒട്ടിച്ചെടുക്കാന്‍,നെട്ടോട്ട-
മോടണമീ പട്ടണത്തില്‍;
എങ്കിലും കേരള മക്കള്‍ തന്‍ പ്രിയ
വാഹനമിവനല്ലോ ആനവണ്ടി,
കാലമേറെ ക്കഴിഞ്ഞാലുമിനിയ-
ക്കോലമൊട്ടങ്ങ്മാറിയാലും...

അജയ്‌
ഇന്ന് കാലത്ത് സൈഡ് തരാതെ പോയ ആനവണ്ടി കണ്ടപ്പോള്‍ തോന്നിയത്‌

അജയ്‌

Monday, October 11, 2010

ചില കുഞ്ഞുണ്ണി ചിന്തകള്‍

ചില കുഞ്ഞുണ്ണി ചിന്തകള്‍

ഉണ്ണിക്കുണ്ട് കളിപ്പാട്ടം
തന്നാലോടും നല്പാട്ടം
ചാവിക്കൈകള്‍ തിരിചില്ലേല്‍
ചത്തുകിടക്കുംവെറുംപാട്ടം

പച്ചമരത്തിലെ തത്ത
പിച്ച നടക്കാ തത്ത
പാട്ടൊന്നു പാടും തത്ത
പാഠം മറക്കാ തത്ത

കാലം പോയി കഥ മാറി
നെറ്റും ചാറ്റും വരവായി
കുട്ടിനു വേണ്ട വയറ്റാട്ടി
പേറ്റിനു പോലും സെല്‍ഫോണ്

മതം മനുഷ്യന്‍റെ നന്മ മാത്രം
മനുഷ്യന്‍ നന്നായാല്‍ മതം നന്നാവും
മതം മാറിയാല്‍ മനുഷ്യന്‍ മാറും
മനുഷ്യന്‍ മാറിയാല്‍ മതം മാറുമോ?

കള്ള് നല്ല കള്ള്
തെങ്ങിലുള്ള കള്ള്
താഴെ വന്നാല്‍ കള്ള്
മായാമായ കള്ള്

ഇനി പിന്നിട്
കുഞ്ഞുണ്ണി മാസ്ടരോട് ക്ഷമ
അജയ്‌

ഒരു പാരടി

(റംസാന്‍ലെ ചന്ദ്രികയോ എന്ന മട്ട്)

ജപ്പാന്‍ കുടി വെള്ളമോ, സ്മാര്ടായ സിറ്റിയോ
റോഡും കുഴിച്ചു നാടും മുടിച്ചു, പോകയോ പോകയോ പോകയോ
ജപ്പാന്‍ കുടി വെള്ളമോ

ഭുട്ടാന്‍ ലോട്ടറിക്കു കമ്മിഷനടിച്ചതും,
കള്ളില് മായം ചേര്‍ത്തതും, വിണ്ടും ചേര്‍ത്തതും
മുന്നാറിന്‍ മുഖഛായ മാറ്റി,
പിന്നെയോ ,മുക്കിനു മുക്കിനു ധര്‍ണ നടത്തി
രസിക്കയോ, ഭരിച്ചു രസിക്കയോ
വെറുതെ എല്ലാം വെറുതെ ഇനി തലക്കുമുകളില്‍
ശൂന്യാകാശം, താഴെ മരുഭുമി, താഴെ മരുഭുമി

ഏതോ വര്‍ഗിയതതന്‍ വലം കൈയായ് നില്‍ക്കുമി
ചേരികള്‍, പോറ്റും നായകര്‍, നാട്ടിന്‍ പാലകര്‍;
എങ്ങുമേ ഇല്ലൊരു നീതി, ഭീകരര്‍ പെക്കലി തുള്ളും
നാടിതുതാന്‍ എന്‍ കേരളം.
ഇലക്ഷന്‍ വരുന്നിലക്ഷന്‍, ജനം മടുത്തു
വൊട്ടിന്‍ നിരര്തമാമീ കളികള്‍, കള്ളകളികള്‍...
ജപ്പാന്‍ കുടി വെള്ളമോ....


അജയ്‌
ഇത് ഒരു രാഷ്ട്രിയ പാര്‍ട്ടി യുടെയും കുറ്റം കാണാനല്ല; ഈ നാടിന്‍റെ അവസ്ഥ മാത്രം ചിതൃകരിക്കാനാണ്.
അജയ്‌


ജപ്പാന്‍ കുടി വെള്ളമോ

Sunday, October 10, 2010

നാടകാന്തം കവിത്വം

നാടകം നാടകം നാടാകെ നാടകം
വിട്ടിലും, കാട്ടിലും, മേട്ടിലും നാടകം
ആരാട്നെ അമ്മക്ക് പ്രന്തെന്നു കേട്ടപ്പോള്‍
ആഹ്ലാതമുള്ളില്‍ പുറം ശോകഭാവവും;
അയലത്തെ ഉണ്ണിക്ക് ലോട്ടറി കിട്ടിയാല്‍
അതിലെന്തോ ശരികേട് തോന്നുന്ന മാനസം
പുറമേ ചിരിച്ചിട്ടിതകമേ മനം നൊന്തു
പറയുന്ന വാക്കിലോ മധുരം കിനിയുന്നു
എളുതല്ല അന്യന്റെ ഉന്നതി കാണുമ്പോള്‍
മനസ്സില്‍ നുരയുന്ന സ്വാര്തമസൂയയും
ഒരു നറും പുഞ്ചിരി ഒട്ടിച്ചു തന്മുഖം
വിരവില്‍ പ്രതിഷ്ടിച്ചു വഴിയേ മടങ്ങുന്ന
കലികാല കോലങ്ങള്‍ കാണുമ്പോഴെന്‍മനം
അറിയാതെ കേഴുന്നു നാടകം, നാടാകെ
നാടകം ,( നാടകാന്തം കവിത്വം )!! ഹാ
അജയ്‌

Thursday, October 7, 2010

ശ്രീ കൃഷ്ണാര്‍പ്പണം
ഇന്ദീവരാക്ഷന്റെ ചെന്തളിര്‍ മേനി പുല്‍കും
മന്ദാനിലനായ്‌ ഞാന്‍ പിറന്നുവെങ്കില്‍
മ്രിണ്‍മയ സൌഭാഗ്യമോന്നുമേ വേണ്ടെനിക്കാ
കണ്ണന്‍റെ തിരുമുമ്പില്‍ വിണുരുണ്ടാല്‍

തിരുമേനി ചുടിന കൌസ്തുഭ മണിയുണര്‍തും
ഒരു കോടിസുര്യ പ്രഭാ സരസ്സില്‍
ഒരു നറുഹംസമായ്‌ നീന്തി തുടിക്കാനെന്‍
അകതാരിലാശ അതൊന്നുമാത്രം

ഭക്തനാമക്രൂരന്‍ അശ്രുവാല്‍ കഴുകിച്ച
ത്രിപ്പാദപദ്മങ്ങള്‍ തഴുകിയെങ്കില്‍
മുപ്പാരും ഭിക്ഷയായ്‌ കിട്ടിലും വേണ്ടെനി
ക്കുല്പലാക്ഷന്‍ ത്രിക്കണ്‍ തുറക്കുമെങ്കില്‍

ഗോപാകുമാരന്റെ കുറുകുഴല്‍ വിളിയാലെന്‍
ശോകങ്ങളൊക്കെയും തിര്‍ത്തവനമേകി
കണ്ണിന്നു കര്‍പ്പുരം, കാതിന്നു പീയുഷം
കണ്ണനാമുണ്ണിക്ക് കുറുമ്പനേകം

മറ്റൊരു ജന്മമീ നിസ്വന്നു നല്കുകില്‍
നിശ്ചയം നിന്‍ പാദ ധൂളി തോറും
മുത്തിയുരുമ്മുവാന്‍ വെമ്പുമാ ഗോക്കളില്‍
മുറ്റിയതൊന്നായ്‌ ഞാന്‍ പിറന്നിടേണം

അക്ഷൌഹിണിപ്പട നായകര്‍ തീര്‍ത്തൊരാ
അക്ഷയ ഞാണൊലിതന്‍ പ്രകംപനത്തില്‍
ദിക്കുകള്‍ നടുങ്ങുമാ വേളയില്‍ പാര്‍ഥന്റെ
രക്ഷകനായ്‌ ചമഞ്ഞ പുണ്യ മൂര്‍ത്തെ

കാരുണ്യ കടലേ നിന്‍ കടക്കണ്ണിണയാലീ
ക്കേവലന്നനുഗ്രഹം ചോരിയണമേ
മുക്തിഇല്ലാതുഴലും ഭക്തനെ കൈവിടൊല്ലേ
ത്രിക്കണ്ണു തുറന്നെന്നെ ഏറ്റീടണെ.

അജയ്‌
വിട

വേര്പാടിന്നന്തിമ മുഹുര്‍ത്തമായ്‌
വിട ചൊല്ലിടുക നാമിനി
വേദന വിങ്ങുമീ നിമേഷങ്ങള്‍ തോറും
വിരിയട്ടെ നൂറു വിലാപ കാവ്യങ്ങള്‍
പോലിഞ്ഞോരാ വസന്ത സുദിനങ്ങള്‍ തന്‍
സ്മ്രിതിയായ്‌ ,ഭഗ്ന ഹൃത്തടങ്ങളില്‍
നീറും ചിതയായ്‌,എരിയും കനലായ്‌
ചമയുമീ വിരഹ ഗീതിയായ്‌
വാക്കില്ല വരയും കുത്തുമില്ല,
വര്‍ണങ്ങളില്ല, തെളി ചിന്തകള്‍ തന്‍
ശവ കുടീരങ്ങള്‍ മാത്രം,
കണ്ണീര്‍ കനല്‍ ക്കുനകള്‍ മാത്രം
തേങ്ങുന്ന മോഹ സൂനങ്ങള്‍ മാത്രം
പിരിയുക, വേര്‍ പിരിയുക.
ഒന്നിച്ച് ഒന്നായ്‌ നടന്ന വീഥികളിനി
വെറും ഓര്‍മ്മകള്‍ ,വിണ്ടും വെറുത
ഓര്‍ക്കാനൊരായിരമോര്മകള്‍
നഷ്ട ബോധം നിഴലിക്കുമോര്മകള്‍
നന്മ നേരുന്നു നിനക്ക് നല്‍കുവാന്‍
എന്നുമെന്നുമീ സാന്ത്വന ഗീതിതാന്‍.

അജയ്‌
രാപ്പാടി നിന്നെ ഞാന്‍ ഓര്‍ത്തീല:

രാപ്പാടി നിന്നെ ഞാന്‍ ഓര്‍ത്തീല
എന്നന്തരാത്മവില്‍ അഗ്നിചിറകുമായ്
അന്തിയില്‍ ചേക്കേറും, രാപ്പാടി
നിന്നെ ഞാന്‍ ഓര്‍ത്തീല

ഏതോ വിമൂക ശോകവൃത ഗീതിയാ
ഏതോ നിഗൂഢാര്‍ത്ഥ മൂറും
തരംഗമായ് ,രാപ്പടീ
നിന്നെ ഞാന്‍ ഓര്‍ത്തീല,

നിന്‍മനോരാജാങ്കണത്തിലണഞ്ഞിള-
കൊള്‍വാന്‍,നിന്നശ്രുധാര തുടക്കാന്‍
കഴിഞ്ഞീല, രാപ്പാടീ,
നിന്നെ ഞാന്‍ ഓര്‍ത്തീല

വിസ്മൃത ഭൂത കാലാന്ധകാരത്തിന്‍റെ
വില്പത്രമൊന്നു മറിച്ചു നോക്കിടിലെന്‍
നശ്വര കാമന കഷ്ടം വിചിത്രമാം
രാപ്പാടി നിന്നെ ഞാന്‍ ഓര്‍ത്തീല

നിന്‍ വിലാപ സ്വന മെന്നെ തലോടുമ്പോള്‍
എന്നുള്ളിലാളും കൊടും തീ തിമിര്‍ക്കുന്നു
നിന്നെയോര്തെന്നുമേ കേഴുന്നു നിസ്തന്ദ്രം
രാപ്പാടി നിന്നെ ഞാന്‍ ഓര്‍ത്തീല

(ഒരു വിരഹ കമുക ഹൃദയം)
അജയ്‌
കുഞ്ഞ്യെടത്തിക്ക് ഒരനുബന്ധം

കുഞ്ഞ്യെടത്തിയെ തന്നെയല്ലോ
ഉണ്ണിക്കെന്നാലുമേറെയിഷ്ടം
മുറ്റത്തെ മാവ് മുറിക്കുന്നു- പിന്നെ
യച്ച്ചനെ തെക്കൊട്ടെടുക്കുന്നു
അയലത്തെ ചേച്ചിയും. വല്യെച്ചിയും,
പിന്നെ അവറാനും,ചെന്നനും
നോക്കിനില്‍കെ,
അച്ഛനെ ചിതയില്‍ കിടത്തുന്നു
ചുറ്റി പ്രദക്ഷിണം വക്കുന്നു,
ഉണ്ണിയുമൊപ്പം നടക്കുന്നു
ഒന്നുമറിയാതുള്‍ വിങ്ങുന്നു
എല്ലാരുമെല്ലാരും നോക്കുമ്പോള്‍
എന്തേ ചെറിയേട്ടനെത്തിയില്ല?
അച്ഛനും പോന്നനിയത്തിയും പോയിട്ടും
കഷ്ടമവന്‍ മാത്രമെത്തിയില്ല;
ഉമ്മറ ത്തിണ്ണയില്‍ പെണ്ണുങ്ങള്‍
വന്നിരുന്നൊച്ചയെടുത്തു കരയുന്നു
ഉണ്ണിയുമൊപ്പം കരയുന്നു
ഒന്നുമാരിയാതുള്‍ വിങ്ങുന്നു
കുഞ്ഞ്യെടത്തി ഇനി വരില്ലേ
ഉണ്ണിയെ തൊട്ടു തലോടുകില്ലേ
ആനേടെ, മയിലിന്റെ ഒട്ടകത്തിന്‍
കഥയുണ്ണിക്ക് ചൊല്ലി ത്തരികയില്ലെ
ഒന്നുമറിയില്ലെന്നാലുമുണ്ണിക്ക്
ഒന്നറിയാം പാവം കുഞ്ഞ്യെടത്തി;
അയലോത്തെ ചേച്ചിയും,ആളുകളുംപോയി-
ട്ടിരുള്‍ വന്നു മുറ്റം നിറയുന്നു;
വല്യേട്ടന്‍ വന്നു വിളിക്കുന്നു
ഉണ്ണി നീ ഊണു കഴിച്ചില്ലേ
ഇല്ലാ വിശപ്പെന്നു ചൊല്ലുന്നു ഉണ്ണിയ-
ത്തിണ്ണയില്‍ തന്നെ യിരിക്കുന്നു
കുഞ്ഞ്യെടത്തി വിളമ്പി തരാതുണ്ണി
ഉണണില്ലെന്നു ശഠിക്കുന്നു;
ചെക്കന് പ്രാന്താണെന്നോതുന്നു
വല്യേച്ചി കയ്യില്‍ പിടിച്ചു വലിക്കുന്നു
ഇല്ലാ വരില്ല, തല്ലി ചതച്ചാലും
ഉണ്ണിക്കു ശാഠൃം മുറുകുന്നു
കയ്യോങ്ങി വല്യേച്ചി തല്ലുന്നു
തെല്ലും കരയാതുണ്ണി നില്‍ക്കുന്നു
കുഞ്ഞ്യെടത്തി ഇനി വരില്ലേ
ഉണ്ണിക്കുള്‍ത്തടം വിങ്ങുന്നു

പിന്നെയാ രാത്രി ഉറങ്ങിയില്ലുണ്ണിയാ
തിണ്ണയില്‍ തന്നെ ഇരിക്കുന്നു
ആരോ തലോടുന്നു.താരാട്ട് പാടുന്നു
ഉണ്ണി ഉറങ്ങെന്നു ചൊല്ലുന്നു
കുഞ്ഞുമിഴികള്‍ നനയുന്നു
ഉണ്ണിക്കുള്‍ത്തടം വിങ്ങുന്നു

ആരും കാണാതുണ്ണി പടിയിറങ്ങിചെന്നു
ആ പുഴ വക്കിലേക്കെത്തുന്നു
അരുതരുതുണ്ണി എന്ന് പറയാതെ
കുഞ്ഞ്യെടത്തി വിളിക്കുന്നു
ഉണ്ണി നീ പോരു, ഇന്നെന്നോടൊപ്പം
ഈ പുഴയില്‍ നീന്തി തിമിര്‍ക്കെണ്ടേ
ആഴത്തില്‍ മുത്തു പെറുക്കീടാം
പിന്നെ അമ്മക്കുളിരിലുറങ്ങീടാം;
കുഞ്ഞ്യെടത്തി വിളിച്ചപ്പോളുണ്ണിക്ക്
എന്തെന്നില്ലാത്ത സന്തോഷം
കൈക്കു പിടിച്ചുണ്ണി ചെല്ലുന്നു
അഴത്തിലാഴത്തില്‍ ചെല്ലുന്നു
കുഞ്ഞ്യെടത്തി ക്കൊപ്പം ചെന്നുണ്ണി
മിന്നും മുത്തുകള്‍ വാരുന്നു
അമ്മ്ക്കുളിരില്‍ തിമിര്‍ക്കുന്നു
പിന്നെയാ മാറില്‍ മയങ്ങുന്നു

ഈ കവിത ശ്രി ഓഎന്‍ വി കുറുപ്പ് സാറിന്റെ കുഞ്ഞ്യെടത്തി എന്ന കവിതക്ക്‌ ഒരനുബന്ധമായ്‌ എഴുതിയതാണ്.
(കുഞ്ഞ്യെടത്തി നദിയില്‍ മുങ്ങി പോയതിനു ശേഷം ഭാഗം)

ഇനിയെത്ര?

അമ്മേ നിന്‍ ചുടു ബാഷ്പ കണമീ -
മണ്ണില്‍ പതി-
ചുണ്മയായുയിരിന്റെ തെളിനീരുറവയായ്;
നിന്‍ ബാല്യകൌതുകത്തിലൂറിയ
നറും തേനായ്‌,
തെന്നലായ്‌ ഉയിര്‍ക്കൊണ്ടു നിന്‍ മകന്‍-
വരും സത്യം.
എന്നുമീ വഴി വക്കില്‍ ,ഉമ്മറ ക്കോലായിലും
എന്നവന്‍ വരുമോര്‍ത്തു-
നിന്‍ കണ്കള്‍ കലങ്ങവേ,
ദൂരെയാ കുന്നിന്‍-
ചെരുവില്‍ വെടിയുണ്ട
ചീറുന്ന ചുടുനിണ മൂറുന്ന രണഭൂവില്‍;
ഒളിപ്പോരാടും നീച ശത്രു സൈന്യ-
ത്തെത്തകര്‍ത്ത
അമ്ബതന്‍ വെന്നിക്കൊടി പറത്താ-
നൂനം കൊണ്ടും,
നിന്‍ സുതന്‍ പോരാടുന്നു, നിനക്കായമ്മേ
ഇന്നീ നാടിന്‍റെ
മാനത്തെ ക്കെള്തല്ലല്ലീകണ്ണീര്‍
ധരിത്രീ , മാതാവിന്റെ ഹൃത്തടം വെട്ടി
മുരിച്ചുതിരും-
നിണം കുടിച്ചുന്മ്ത്ത നൃത്തം വെക്കാന്‍
വെമ്പുമാ കലിപൂണ്ട ദുര്‍വ്രിത്ര വേതാളങ്ങള്‍;
ഒളിച്ചും പതുങ്ങിയും., കുത്സിത
തന്ത്രത്താലും-
തകര്‍ക്കനൊരുങ്ങുംപോള്‍ നിന്‍ മകന്‍
രണ ധീരന്‍, എതിര്‍ത്തു ജയിക്കുന്നു
ത്രിവര്‍ണ്ണ ധ്വജം ,പാറി പ്പറപ്പു
വിണ്ണോടൊപ്പം,
ധന്യമായ്‌ നിന്‍ ജന്മവും..

അതിര്‍ത്തി കാക്കുന്ന നമ്മുടെ ജവാന്മാരുടെ വീര സ്മ്രിതിക്ക്

അജയ്‌

നവ വത്സരം

നവ വത്സരം
തണുവിലീ ഏകാന്ത യാമങ്ങള്‍ തോറുമീ
ഇരുളിന്റെ മാറാപ്പുമേറ്റി നില്‍ക്കും
മരവിച്ച മാനസം വിണ്ടുമച്ഞാതമാം
കുയിലിന്‍റെ എതിര്‍ പാട്ടു കാത്തുനില്‍ക്കെ

പുതുവര്‍ഷ മിനിയുമണഞ്ഞതില്ല,പിന്നെ
പുതുമഞ്ഞു മാലകള്‍ മാമരച്ചില്ലയില്‍
പുതുമതന്നുണര്‍വു പകര്ന്നതില്ല
സുഖദമാം കുളിരായണഞ്ഞതില്ല;
അരികെ നീ വരുമെന്നും
അയലത്തെ മുല്ലയില്‍
ഒരു പുതു മുകുളമായ് വിടരുമെന്നും
പിന്നെ അഴലിന്റെ വഹ്നി കെടുത്തുമെന്നും
അകതാരില്‍ കുളിരൊളി വീശുമെന്നും
വെറുതെ ഞാന്‍ ഒര്തുപോയ്‌;
മുകിലിന്റെ ചിറകേറി,ഇരുളിന്റെ മറനീക്കി
പുതിയൊരു ശീലുമായ്.,നവ്യാനുഭുതിയായ്‌
കതിരോന്റെ കനിവിന്റെ അമ്രുതായ്‌ -
ചമഞ്ഞിന്നു വരുമെന്നു വെറുതെ
ഞാനോര്തുപോയി;
മലിനമാം ചേരികളില്‍ അബലകളിപ്പോഴും
അടിവസ്ത്രമുരിയുന്നു പശിയടക്കാന്‍
വഴിവക്കിലിന്നുമീ പട്ടിണിക്കോലങ്ങള്‍
പുതുപുലരി വരുമെന്നും,മിനി നാളെ
മറ്റൊരു പുതുനാമ്പു വിടരുമ്പോള്‍
അതിലൊരു വെള്ളരി കായ്ക്കുമെന്നും
പിന്നെ മുറ്റം നിറച്ചുള്ള പച്ചിളം
പുല്ലിലും മുത്തണി നെല്ലു വിളയുമെന്നും
അതുകുത്തി അരിയാക്കി അവിലിടിച്ചോത്തിരി
അവനവനും പിന്നെ അറിയാത്ത ആരാനും
അതുകഴിച്ചല്പം സോറ പറയാമെന്നും
വേരുതെയോര്‍ക്കുന്നു, വെറും-
വയറാര്‍കകുന്നു;

പുതുവര്‍ഷമൊന്നു പുലരുന്നു പിന്നെയും
അയലത്തെ തമ്പ്രാന്റെ അങ്കണത്തില്‍
തണുവിലീ വിറകൊള്ളു മടിയാന്റെ
കൂരയില്‍, പുതുവര്‍ഷ മെന്നിനി വന്നണയും?

അജയ്‌

ഉണരു

എനിക്കൊരോണ പ്പുവുതരു
ഒരു പൂക്കളമാക്കട്ടെ
എനിക്കൊരന്തി ചോപ്പ്തരു
ഒരു തിലകം ചാര്ത്തട്ടെ
ഒരിറ്റു സഹാജാവേശം പകരു
ഒരു നാടുണരട്ടെ
ഒരിറ്റു സാഹോദര്യം ചൊരിയു
മത മല്‍സര മഴുകട്ടെ
എനിക്ക് നാരദ വീണ തരു
ഓങ്കാരം ഉണര്ത്തട്ടെ
വിശുദ്ദ മെക്കാ വഴ്ത്തിയോരിത്തിരി
നമസ്കരിക്കട്ടെ
പൊറുക്കുകില്ല മഹത്മാവിന്നീ
പെരുത്ത കാടത്തം
മന്ദിരമോ മസ്ജീതോ കഷ്ടം
ഒരുവന്‍ വാഴുമിടം
പരസ്പരം പകപോക്കാന്‍ വെമ്പും
പരശ്ശതം മക്കള്‍
എരിഞ്ഞോടുങ്ങി ബാലിയാടുകളായ്‌
കുല്‍സിത തന്ത്രത്താല്‍
എനിക്കു രക്ത ച്ചുരിക തരു
ഞാന്‍ അങ്കം വെട്ടട്ടെ
അധികരോന്മുഖ സംഹിത പാടെ
പറിച്ചു മാറ്റട്ടെ
സഖിത്വ മെന്നും നിലനില്‍ക്കനായ്‌
പോരുതാനെന്നെന്നും
എനിക്കൊരഗ്നി ചിറകു തരു
ഞാനെരിച്ച് കളയട്ടെ
ജനിച്ച നാടിനെ വഞ്ചിച്ചീടും
ജാര സുതന്മാരെ

മഞ്ഞചേചര

പകല്‍ മയങ്ങും പായല്‍ തഴച്ചു വളരും
കരിമ്പാറ ച്ചുറ്റിവളഞ്ഞിടക്കിടെ
ത്തല നീട്ടി മഞ്ഞ കല്ലുകള്‍
പോലെ തിളങ്ങും കണ്ണുകള്‍ കാട്ടി
ചാഞ്ഞും ചരിഞ്ഞും, ഇടക്കൊന്നു
മുന്നോട്ടാഞ്ഞും പുളഞ്ഞും
ഇരിപ്പാണ് തക്കം പാര്തിരിപ്പാണ്
കൃത്യമായ്‌ തുടരെ ത്തുടരെ
വൃത്ത മോരോന്നായ്‌ രചിക്കും
സുചിയോടൊപ്പം വരും
വേനലിന്‍ വസന്തത്തിന്‍
ചായക്കുട്ടുകള്‍ മേല്കുമേല്‍ അണിഞ്ഞും
കറുത്തും, തുടുത്തും,വിളര്‍ത്തും
കരിയിലകള്‍ തന്‍ ശവ പ്പറംപിലുടല്പം
മിഴഞ്ഞും, ഇരിപ്പാണ്,കാഴ്ചകള്‍
ഏറെക്കണ്ടു,മറിഞ്ഞും, മറന്നു
മിരിപ്പാണ്;

മലന്ചോലകള്‍ താണ്ടി ക്കുറുവടിയുമേന്തി
സ്വാമി തന്‍ ലഹരിയില്‍ മുഴുകി
വരവാണവന്‍, ഇടവും മറന്നു
വലവും മറന്നിടം കൈയ്യിലൊരു
തീപന്തവുമേന്തി വരവാണവന്‍
ഒരു കാട്ടാളന്‍ അവന്റെ
കാല്കീഴില്‍ ഞെരിഞ്ഞമര്‍ന്ന
പുല്‍ക്കൊടി തന്‍ രോദന മേറ്റുവാങ്ങും
മൊട്ട ക്കുന്നുകള്‍ താഴുകിവരും
ഇളം തെന്നലേററനേരംവിറപൂണ്ടു
ശപിച്ചും, വരവാണവന്‍

പകലുണര്‍ന്നപ്പോള്‍ ,പായല്‍ കരിഞ്ഞപ്പോള്‍
അകലെ അങ്ങകലെ കിടപ്പാണ്
കരിമ്പാറ ചുറ്റി തലപിളര്‍ന്നു
കിടപ്പാണ് ഇന്നുമൊരുത്തരം
കിട്ടാത്ത ചോദ്യമായ്‌; മഞ്ഞച്ചേര.

വേനല്‍

വേനല്‍
അതിവേനലാഞ്ഞു തിമിര്‍ക്കുമാപ്പാതതന്‍
അരികിലോരീന്തപ്പനക്കു കീഴെ
അവശാനായശരണനായ്‌ തെല്ലു പാഥേയ
മതിമോഹ മാശിപ്പതെന്നറിയെ
എങ്ങുപോയ് എങ്ങുപോയ് എന്കരിമേഘമീ
ഇന്നിന്‍റെ യുപ്പും മറന്നു പോയോ
വിണ്ണിന്റെ മാറിലെ സ്തന്യവും വറ്റിയോ
മണ്ണിന്റെ ചുണ്ടും വരണ്ടു പോയോ
അതി തീവ്ര താപത്താ ലെരിയുന്ന പ്രാണന്റെ
അവസാനവും കാത്തിരിക്കയാണോ
ഒരു തുള്ളി നീരിനായ്‌ കേഴുമാ വേഴാമ്പല്‍
അടിതെറ്റി വീഴുന്നതറിയില്ലെന്നോ
ഒരു മണല്‍ കുനപോലുറയുന്ന പാപത്തി
ന്നവിഹിത ഗര്‍ഭത്തില്‍ ഞാനിരിക്കെ
കരിനീല വിഷമാര്‍ന്ന പുഞ്ചിരി കൊഞ്ചലായ്
അനുപദം പോരുമീ അര്ധാന്ഗിനി
പിരിയുവാനെളുതല്ലെന്നോര്‍ത്തു ശപിക്കുമ്പോ
ഴുയരുന്ന തീയിലെരിഞ്ഞിടട്ടെ
ഒരു നാളതൊരു നാളതെന്റെ ഏകാന്തത
ക്കൊരുതുണ എന്നോര്‍ത്തു നീയിരിക്കെ
മരുഭുവിന്‍ ഹൃദയ തുടിപ്പര്‍ന്നു ശേഷമെ
ന്നരികിലണഞ്ഞു നീ പിന്തിരിയെ
അനുപദം പോരുവാനെന്‍ നിഴല്‍ മാത്രമെ
ന്നറിവു ഞാന്‍ അറിവിന്‍റെ കണ്‍ തുറപ്പു

അജയ്‌

ഉച്ചമഴ

ഉച്ചമഴ
പച്ചില ക്കൊമ്പിന്‍ ഉച്ചിയില്‍
ഉച്ചമഴ പെയ്തൊടുങ്ങുന്നു
കരിവീട്ടി ച്ചോട്ടിലിരുന്നൊരു
കരിം കാക്ക ഇര തേടുന്നു
എച്ചില്‍ ചോരോലിച്ചുപോയോരാ
പച്ചിലക്കായ്‌ പട്ടികള്‍
കലപില കുട്ടുന്നു
പച്ചക്കമ്പടുപ്പില്‍ വച്ചുതിയുതി
അച്ചിതന്‍ കണ്‍ കലങ്ങുന്നു
പൊട്ട മണകലതതിലെ
ചത്ത കഞ്ഞിവെള്ളതിലീച്ചകള്‍
മുങ്ങി മരിക്കുന്നു
മൊട്ട തെങ്ങിലെ കുഷ്ടം പിടി
ച്ചോലകള്‍ കഷ്ടം തെന്നി വീഴുന്നു
കരുമാടി ക്കുട്ടന്മാര്‍ കരിക്കാടിക്കായ്‌
വിശന്നു മോങ്ങുന്നു
ദ്രവിച്ച ചെററ്പ്പുര തന്ന
സ്ഥിവാരം കലക്കവെള്ളം
കാര്‍ന്നു തിന്നുന്നു
ചെററ ത്തിണ്ണതന്നോരത്ത്
കുന്തിച്ചിരുന്നുകൊണ്ട് കെട്യോന്‍
കുറ്റി ബീഡി വലിക്കുന്നു
മുറ്റത്തെ തൈ തെങ്ങിന്‍ കീഴെ
മൂത്തോള്‍ മഞ്ഞ വെള്ളം കക്കുന്നു
പോട്ടക്കണ്ണാടി നോക്കിട്ടിളയോള്‍
നെടുവിര്‍പ്പിടുന്നു
ഉച്ച കഞ്ഞിക്കരിയില്ലിവിടെ
കേട്യോള്‍ ഉച്ചത്തില്‍ പ്രാകുന്നു
കേട്യോന്റെ മടിശീലയില്‍
കുറ്റി ബീഡികള്‍ മാത്രം
കെട്യോള്‍ടെ പണപ്പെട്ടിയില്‍
എടുക്കാത്ത ചില്ലുകാശുകള്‍ മാത്രം
കെട്യോന്‍ പ്രാകി, കെട്യോള്‍ പ്രാകി
ഉച്ചമഴ തിമിര്‍ത്തു പെയ്യുന്നു

അജയ്‌

Wednesday, September 15, 2010

ഹസ്ഫ്രൈ :( മദ്യ കേരള സ്റ്റൈല്‍)

ഹസ്ഫ്രൈ :( മദ്യ കേരള സ്റ്റൈല്‍)

ഇന്നിവിടെ അവതരിപ്പിക്കാന്‍ പോകുന്നത് "പാചകത്തെ എങ്ങിനെ ഭര്‍ത്താവിലൂടെ മേരുക്കിയെടുക്കാം"
സോറി ഭര്‍ത്താവിനെ എങ്ങിനെ പാചകത്തിലുടെ മെരുക്കിയെടുക്കാം :
ചേരുവകള്‍
1) ഭര്‍ത്താവ് -മീശ കളഞ്ഞത് ഒരെണ്ണം
2) മുറ്റം തൂക്കുന്ന ചൂല്‍ ഒരെണ്ണം
3 )മുളകുപൊടി ആവശ്യത്തിന്
4) ചൂരല്‍ വടി ഒരെണ്ണം
5) അയല്‍ക്കാര്‍ വേണ്ടത്ര

തയ്യാറാക്കുന്ന വിധം
ആദ്യമായി ഭര്‍ത്താവിനെ തഞ്ചത്തില്‍ കൊഞ്ചി
വിളിക്കുക .വേണമെങ്കില്‍ ഒരു ചായ കൊടുക്കുക
പിന്നെ നടത്താനുള്ള കാര്യം അവതരിപ്പിക്കുക
പണച്ചെലവുള്ള കാര്യമാണെങ്കില്‍
തീര്‍ച്ചയായിട്ടും അത് അയാള്‍ സമ്മതിക്കുകയില്ല
അപ്പോള്‍ രണ്ടാമത്തെ ചേരുവ നല്ലവണ്ണം ചെറു ചൂടോടെ ചേര്‍ക്കുക
അല്പസമയം കഴിഞ്ഞാല്‍ ഒന്നാമത്തെ ചേരുവ നല്ല ചൂടോടെ ഇരിക്കുമ്പോള്‍ തന്നെ മുന്നാമത്തെ ചേരുവ വിതറുക
നല്ലവണ്ണം ചുവന്നു വരുമ്പോള്‍ നാലാമത്തെ ചേരുവ കൊണ്ട്
നന്നായി അടിച്ചു പതം വരുത്തുക
ഇത്രയും കഴിയുമ്പോള്‍ നല്ല ഒരു ഭര്‍ത്താവിനെ പാകമായി കിട്ടുന്നതാണ്
അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് വിഭവം ആസ്വദിക്കാം

***************

വിലാപം

വിലാപം


കെട്ട്ട്യോന്റെ കഞ്ഞിയും ദുഖ: കഞ്ഞി
കേട്ട്യോല്ടെ കഞ്ഞിയും ദുഖ: കഞ്ഞി
എന്റൂര്‍ മകനേ; എന്റൂര്‍ മകളേ

എന്‍റെ മക്കക്കിന്ന്‍ എന്നെ വേണ്ട
എന്‍റെ പര്‍ത്താവിന്ന്‍ എന്നെ വേണ്ട
എന്‍റെ വായിപ്പല്ല് പോയെപ്പിന്നെ
എന്നാര്‍കും വേണ്ടെന്റെ നാട്ടുകാരെ

അയലോക്കക്കാര്‍കെന്നെ വേണ്ട പൊന്നെ
വയറു വേശ്ന്നിട്ടു വ്യയെന്ടുന്ന്യേ
വഴിയാകെ തെണ്ടിട്ടു നടുവോടിഞ്ഞേ
വയതായ പിന്നാര്‍ക്കും വേണ്ടാതാവോ

ചോവ്വുള്ള കാലത്ത് നല്ല പെണ്ണ്
ചോവ്വില്ലതായപ്പ കള്ളി തള്ള
ഏനെന്റെ കൂട്ടരെ ത്നെഹിച്ചല്ലേ
ഏനെന്റെ മാക്കളെ ത്നെഹിച്ചല്ലേ

എല്ലാര്ക്കും വേണ്ടാത്ത തള്ള ഇപ്പ
എങ്ങോട്ട് പോക്വെന്റെ നാട്ടുകാരെ
പഴുത്തില വീണത്‌ കാണുമ്പഴ്
പച്ചില ചിരിച്ചത്‌ പോലെ മക്ക

ചിരിച്ചാല് തമ്പിരാന്‍ പൊറുക്കില്ലന്ന്‍

അജയ്‌

Sunday, September 12, 2010

മായം

"കിട്ടിയോ എത്രയുണ്ട്?"
"ഉം.,അന്‍പതു കന്നാസുണ്ട്"
"നമ്മുടെ സ്റ്റോക്കോ"
"ആയിരം"
"ശരി മൊത്തം തട്ടിക്കൊ ഇനി വീര്യം കുറഞ്ഞു പോകണ്ട"
"അയ്യോ മൊതലാളി ആള് തട്ടിപ്പോവില്ലേ?"
"ഈ ഭൂമി മലയാളത്തില് അറുനൂറ് കോടി ഉണ്ടെട കുറച്ചെണ്ണമ് കാഞ്ഞാല്‍ ഭൂമിക്ക് ഭാരം കുറയും"
ചിരിച്ചുകൊണ്ട് അയാള്‍ നോട്ടുകെട്ടുകള്‍ അടുക്കി വച്ചു

Thursday, September 2, 2010

മദ്യമാണഖിലസാരമൂഴിയില്‍

മദ്യമാണഖിലസാരമൂഴിയില്‍

കിഴക്കുതുടുത്തില്ലീ വെളുപ്പാങ്കാലത്തല്‍പം
നടക്കാമെന്നോര്‍ത്തുഞാന്‍ വഴികള്‍ താണ്ടീടവെ
പെരുത്ത പുരുഷാരമച്ചടക്കത്തോടൊട്ടു
വരിയായ് ചരിപ്പതെന്തെന്നതോര്‍ത്തുഞാന്‍
ചെന്നപ്പോള്‍, കാര്യമെന്തെന്നാരാഞ്ഞപ്പോളൊരാള്‍
ചിരിച്ചുകൊണ്ടോതീ സഹൃദയനന്നേരം
തുറന്നിട്ടില്ല ചങ്ങാതീ ഈ കടയൊന്നു -
തുറന്നെന്നാകില്‍ കുപ്പിരണ്ടെണ്ണം വാങ്ങീട്ടൊന്നു
സ്ഥലം വിടാമായിരുന്നെനിക്കു പോയിട്ടല്‍പം
ധൃതിയുണ്ടിനിയും, പിന്നെ സപ്ലൈകോവില്‍ ചെന്നി
ട്ടരിവാങ്ങണം പിന്നെ കവലക്കലുങ്കിന്‍റെ
കീഴിലൊരല്‍പം ചെന്നു പയറ്റിപ്പിടിക്കണം
ഗുലാനും, ആസും സ്പേഡു രാജാവും വഴിപോലെ
ഇറക്കി തെരുതെരെ പൊയ്പോയ പണമെല്ലാം
മടിശ്ശീലയിലാക്കി മടങ്ങീടേണം ചെമ്മേ.
വിദേശമദ്യഷാപ്പിന്‍ മുന്നിലീ ക്യൂ നില്‍ക്കുമാ
വയസ്യരും പിന്നെച്ചെറുകിടാങ്ങളുമുണ്ടേ
കൂട്ടത്തിലൊട്ടുപേരും മദ്ധ്യവയസ്കരാണെന്നാലും
മദ്യമെന്നതിനുണ്ടോ വലുപ്പച്ചെറുപ്പവും?
മദ്യത്തില്‍ രമിപ്പു നാം മദ്യത്താല്‍ മരിപ്പു നാം
മദ്യമെന്നതു കേട്ടാല്‍ തിളച്ചീടേണം രക്തം
മദ്യം കൊണ്ടഴിയാത്ത ചുവപ്പുനാടകളുണ്ടോ
മദ്യവും മദിരയും തുളുമ്പീടട്ടെ മണ്ണില്‍
മദ്യമാണഖിലവും മദ്യമൊന്നത്രേ ദൈവം
മദ്യദൈവത്തിന്‍ നാടതല്ലേ എന്‍ കേരളം.

Thursday, July 22, 2010

വരിക വീണ്ടും വരിക

വരിക വീണ്ടും വരിക

കുഞ്ഞുനക്ഷത്രമേ നീ വരിക
വീണ്ടുമീ വേനലുറങ്ങും താഴ്വാരങ്ങളിലേക്ക്
ഉണ്മയോടുജ്ജ്വല പ്രകാശമായ് വരിക
മറ്റൊരൂഷ്മള പ്രവാഹമായ്
തെലിനീരുറവയായ്,
മധുവൂറും ചുടു നിശ്വാസ ധാരയായ്
വീണ്ടും വരിക വന്നൊരുണര്‍ത്തുപാട്ടിന്‍
ചിന്തായ് തെളിയുക.,
മഞ്ജു ശീതള ഛായയായ്,
നീഹാരാവൃത്ത മഞ്ജിമ തഞ്ചും
നീല നിലാവായ്
മൈലാഞ്ചി ക്കൈകള്‍ തെളിക്കുമോരന്തി
വിളക്കിന്‍ ചോപ്പായ്
തളിര്‍ മാലകളണിയും നിഴലായ്
മാലേയക്കുളിര്‍ ചൂടിയുറങ്ങും
കളഗാനമുതിര്‍ക്കും നീര്‍ച്ചോലകളായ്
മലര്‍മുകുളങ്ങളിലൂറും
നറുതേന്‍ കാണമായ്
മതിമുഖി മാരുടെ
മിഴികളിലൂറും
മദുരോന്‍മാദ സ്മൃതിയായ്
വനഭൂമികള്‍ തോറും
തഴുകിയിറങ്ങും. മന്ദാനിലനായ്
വരിക; വിണ്ണിന്‍ മാറ്
ചുരന്നോരമൃതായ് വരിക
വീണ്ടും വരിക

04 മാര്ച്ച് 1983
മഴ തോര്‍ന്നപ്പോള്‍

കള്ള കര്‍കിടകം പെട്ടെന്നാണ് തീരെ പ്രതീക്ഷിക്കാതെയാണ് മഴ ശക്തിയാര്‍ജിച്ചത്, കയ്യില്‍ഭദ്രമായി
പിടിച്ചിരുന്ന പുസ്തകങ്ങള്‍നനയരുത്.,അവ മാറോടടുക്കിപ്പിടിച്ച് അടുത്തുള്ള ഒഴിഞ്ഞ പീടിക കോലായിലേക്ക് ഓടിക്കയറുമ്പോള്‍മറ്റൊന്നും ഓര്‍ത്തില്ല.
മുഖത്തേക്ക് തന്നെ ആഞ്ഞു പതിക്കുന്ന ചാറല്‍അസഹ്യമായപ്പോള്‍പിന്നിലേക്ക് ഒന്നുകൂടി
ഒതുങ്ങിക്കൂടി. ഔചിത്യ ബോധമില്ലാത്ത നശിച്ച മഴ. അതെ ഒരു കാലത്ത് ഈ മഴ തന്‍റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു; അന്ന് ഈ മഴയെ താന്‍വല്ലാതെ സ്നേഹിച്ചിരുന്നു. ഉറക്കം വരാത്ത രാത്രികളില്‍തന്‍റെ ചെവിയില്‍കിന്നാരം പറയുന്ന ഉറ്റ തോഴിയായിരുന്നു മഴ. വിജനമായ ഈ തുരുത്തില്‍ഇരുട്ടിലേക്ക് കണ്ണുംനട്ടു തണുത്തു വിറച്ച് നില്‍ക്കുമ്പോള്‍മനസ്സ്മറ്റെങ്ങോ അലയുകയായിരുന്നു.

ഈ കാത്തുനില്‍പ്പിന് അവസാനമില്ലേ? മുനിഞ്ഞു കത്തുന്ന തെരുവു വിളക്കുകള്‍; അതാ അവയും അണഞ്ഞു പോയി
തിമിരം താണ്ഡവമാടുകയാണോ? ഈറന്‍കാറ്റ് ആഞ്ഞടിച്ചപ്പോള്‍അസ്ഥികള്‍പോലും മരവിച്ചു പോയി
പ്രകൃതിയും തനിക്കെതിരാണോ? അതെ ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റാണല്ലോ താന്‍ചെയ്തത്., പാവം സുമ
അരുത് ഒന്നും ഓര്‍ക്കരുത് പക്ഷേ വിസ്മൃതിയുടെ തുരുത്തുകളില്‍അഭയം തേടുമ്പോഴും നീറുന്ന മനസ്സിന്‍റെ അടിത്തട്ടിലാളുന്ന തീയായ് അവളെ ക്കുറിച്ചുള്ള ഓര്‍മകള്‍തന്നെ നിരന്തരം വേട്ടയാടുന്നു.

ശരിയാണ് ,അന്നത്തെയിരുണ്ട അമാവാസിക്കുശേഷം തന്‍റെ പകലുകള്‍എന്നെന്നേക്കുമായി നഷ്ടപ്പെടുകയായിരുന്നു.
എല്ലാറ്റിനും ഈ മഴയാണ് കാരണം. തന്‍റെ ശാപ വചനങ്ങളുള്‍ക്കൊണ്ട് മറ്റൊരു ശോകഗാനത്തിന്റെ അനുരണനങ്ങളേറ്റുവാങ്ങി ഒന്നും സംഭവിക്കാത്ത പോലെ മഴ തിമിര്‍ത്ത് പെയ്യുകയാണ്!!
ആത്മനിന്ദയോടെ സ്വയം ഏറ്റു വാങ്ങിയ ശിക്ഷയാണല്ലോ ഈ ഏകാന്തത., "ഈ കുട്ടിക്കെന്താ പറ്റീത് ന്ടെ ശിവനെ.
മിണ്ടാട്ടം ഇല്ല്യാന്ടായിട്ട് കൊല്ലോന്നായീലോ, " അമ്മക്ക് വേവലാതിയാണ്.ഉള്ളിലെക്കൊതുങ്ങിക്കൂടുമ്പോള്‍
സമൂഹമുതിര്‍ത്ത പ്രതികരണങ്ങള്‍ശ്രദ്ധിച്ചില്ല. ഒരു കിറുക്കനെന്നോ, സ്വപ്നജീവിയെന്നോ എന്തു വേണമെങ്കിലും വിളിച്ചോട്ടെ, താന്‍ചെയ്ത അപരാധം അത്രമാത്രം ഗൌരവമുള്ളതാണ്. പക്ഷേ ഒരു കുമ്പസാരത്തിലൂടെ തന്‍റെ പാപക്കറകള്‍കഴുകിക്കളയണമെന്നും തോന്നിയിട്ടില്ല.
കോളേജിലെ നാണം കുണുങ്ങിക്ക് പ്രേമമോ?. അതും തൊട്ടാവാടിയായ സുമയോട്?
രണ്ടും നല്ല ചേര്‍ച്ചയായിരിക്കും, കൂട്ടുകാര്‍പ്രേമം എവിടെയായാലും മണത്തറിയാന്‍സമര്ഥരാണ്
സുമ നന്നായി നൃത്തം ചെയ്യുമായിരുന്നു.എപ്പൊഴും സമ്മാനങ്ങള്‍വാരിക്കൂട്ടി സഹൃദയരുടെ കൈയടികളേറ്റുവാങ്ങുമ്പോഴും അവള്‍സ്വതസിദ്ദമായ വിനമ്രത കൈവെടിഞ്ഞില്ല. അതായിരുന്നല്ലോ തന്നെ ഏറ്റം ആകര്‍ഷിച്ചതും.
വലിയ സൌന്ദര്യമൊന്നുമില്ലെങ്കിലും അവളുടെ മുഖത്ത് സ്ഫുരിച്ചിരുന്ന ആ നിഷ്കളങ്കത ,അതിന്റെ ചാരുത ഒന്നു വേറെതന്നെയായിരുന്നു. അല്ലെങ്കിലും ബാഹ്യ സൌന്ദര്യത്തിലെന്‍തിരിക്കുന്നു? കാലത്തിന്റെ കുത്തൊഴുക്കില്‍ തേഞ്ഞുപോകുന്ന വെറും പുറംപൂച്ച്!! പക്ഷെ സുമ മറ്റാരിലുമില്ലാത്ത അവര്‍ണനീയമായ നിതാന്ത സൌന്ദര്യത്തിന്‍റെ ഉടമയായിരുന്നു. കഥകളുടെയും കവിതകളുടെയും അനന്തമായ തീരത്ത് ഒരു കോണില്‍ അലസനായി തികച്ചും ഒരു പ്രകൃതന്നെപ്പോലെ അലഞ്ഞിരുന്ന ഈ നിസ്വനെ ഇഷ്ട്ടപ്പെടാന്‍ മാത്രം തന്നിലൊന്നുമുണ്ടായിരുന്നില്ലല്ലോ. സമൃദ്ധിയില്‍ മാത്രം വളറ്ന്ന സ്ഥലത്തെ ആര്‍ ഡി ഒ യുടെ മകള്‍ക്ക് പറ്റിയ ഒരക്ഷരതെറ്റായിരുന്നു തന്നോടു തോന്നിയ രാഗവായ്പ .വിധവാപെന്‍ഷന്റെ തണലില്‍ തന്നെ പഠിപ്പിച്ച് വലിയ ആളാക്കാന്‍ തത്രപ്പെടുന്ന അമ്മയിതറിഞ്ഞാല്‍ എന്തു പ്രതികരണമാണുണടാവുക എന്നറിയില്ല
പക്ഷെ സംഭവിച്ചതെല്ലാം പ്രതീക്ഷയ്ക്ക് വിരുദ്ധമായിട്ടാണല്ലോ?
സുമയുടെ വീട്ടിലേക്ക് ആദ്യമായി ചെന്ന ദിവസം അവളുടെ ഡാഡി അവിടെ ഉണ്ടായിരുന്നില്ല.അല്ലെങ്കിലും ഡാഡി വളരെ വൈകിയേ വീട്ടിലെത്തൂ വെന്ന് സുമ പറഞ്ഞിട്ടുള്ളതാണ്. മദ്യത്തിന്‍റെ ലഹരിയില്‍ തിരികെ വരുന്ന അയാള്‍ക്ക് വീട്ടിലുള്ളതെല്ലാം ഓരോ പ്രദര്‍ശന വസ്തുക്കള്‍ മാത്രം വിശേഷാവസരങ്ങളില്‍ തുടച്ചു മിനുക്കി പുറത്തെടുക്കാനുള്ളവ , ഭാര്യയും, മകളും, ഓരോ പളുങ്ക് പ്രതിമകള്‍, മറ്റുള്ള സാധനങ്ങളുടെ കൂടെ
അതും ,."ഇതാണ് ഞാന്‍ പറയാറുള്ള സുനില്‍,. " അമ്മയെ പരിചയപ്പെടുത്തുമ്പോള്‍ സുമക്ക് ഒരു ചാഞ്ചല്യവുമുണ്ടായിരുന്നില്ല. തികച്ചും തണുത്ത മട്ടിലുള്ള അവരുടെ പ്രതികരണം പ്രതീക്ഷിച്ചപോലെതന്നെ എന്താണിങ്ങിനെ. ഈ വീട്ടില്‍ ആര്‍ക്കും ഹൃദയമെന്നൊന്നില്ലേ ?,സുമയുടെ ഛായയാണവര്‍ക്ക്, മുടിയിഴകളില്‍ അവിടവിടെ ഓരോ നരയുടെ വെളിക്കമ്പി, എന്നാലും എന്തോ ഒരു ആകര്‍ഷണ ശക്തിയുള്ള കണ്ണുകള്‍, .പ്രായം അവരുടെ രൂപത്തിന് വലിയ കോട്ടമൊന്നും വരുത്തിയിരുന്നില്ല. പെട്ടെന്നെന്‍തോ കുറ്റബോധം തോന്നി കണ്ണുകള്‍ പിന്‍വലിച്ചു. യാത്ര പറഞ്ഞു പിരിയുമ്പോള്‍ സുമയുടെ അമ്മയുടെ കണ്ണുകള്‍ തന്നെ പിന്‍തുടര്‍ന്നിരുന്നു. ചിലപ്പോള്‍ വെറുതെ തോന്നിയതാവാം. എങ്കിലും ഒരു വല്ലാത്ത ജാള്യതയൊ അസഹ്യതയോ ഒക്കെ തോന്നി
"സുമയുടെ മമ്മി എന്താ ഇങ്ങിനെ? " പലപ്പോഴും ചോദിച്ചിട്ടുണ്ട് , " സുനിലിന് പേടിയുണ്ടോ, എന്റെ വീട്ടിലെല്ലാവര്‍ക്കും ഓരോ മുഖങ്ങളാ, എനിക്കുതന്നെ അവരെ അറിയില്ല" , സുമയുടെ ഉത്തരം ഒരു മറു ചോദ്യം കൂടെയായിരുന്നു,.
സുനിലിന്നറിയോ എന്‍റെ മമ്മിക്ക് മദ്യം കഴിക്കാതെ ഉറങ്ങാന്‍ പറ്റില്ല. മദ്യത്തിന്‍റെ മണം കേട്ടാല്‍ ഓക്കാനിച്ചിരുന്ന എന്‍റെ മമ്മി എപ്പോഴാണിങ്ങനെ ആയതെന്നറിയില്ല. ചോദിച്ചിട്ടുമില്ല, അല്ലെങ്കിലും താന്‍ ഈ വീട്ടിലാരാണു ചോദിക്കാന്‍.
വിചിത്രമായ ബന്ധങ്ങള്‍ അച്ചനുമമ്മയും വെവ്വെറെ ദിശകളില്‍ സ്വന്തം സുഖങ്ങള്‍ക്കു വേന്ടി അലയുന്നു. മക്കള്‍ ഇന്നവര്‍ക്കൊരു അധികപ്പറ്റായി തീര്‍ന്നിരിക്കുന്നു.
ദൂരെ ഹോസ്റ്റലില്‍ കഴിയുന്ന സുമയുടെ കുഞ്ഞനുജന്‍ സജിത്ത്, അവനെങ്കിലും ഈ വിഷവലയത്തില്‍നിന്ന് രക്ഷപ്പെട്ടാല്‍ മതിയായിരുന്നു

അഭിശപ്തമായ ഈ സാഹചര്യ്ത്തില്‍ കഴിയുമ്പോഴും സുമക്ക് മനോഹരമായി നൃത്തം ചെയ്യാന്‍ കഴിയുന്നു .തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കാര്യമാണ്.നൃത്തതിന്ന് ഏകാഗ്രത അനിവാര്യമല്ലേ? പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്.മനുഷ്യ മനസ്സിന്‍റെ അതി നിഗൂഡ തലങ്ങളിലേക്ക് ഇറങ്ങിചെല്ലുംപോള്‍ വാസ്തവം അങ്ങകലെ അപ്രാപ്യമാണെന്ന് തോന്നും.അന്ന് തന്‍റെ ജീവിതത്തില്‍ പുഴുക്കുത്തു വീണ ആ ദുര്‍ദിനം., വിധി ഒരു ചണ്ഡവാതമായ് എല്ലാമെല്ലാം തകര്‍ത്തെറിഞ്ഞ നൈമിഷികമായ ആ മൃഗതൃഷ്ണ!

പലവട്ടമുള്ള സന്ദര്‍ശനങ്ങള്‍ ക്രമേണ തന്നെ സുമയുടെ വീട്ടിലെ ഒരന്കത്തെപ്പോലെയാക്കി തീര്‍ത്തിരുന്നു. പ്രത്യേകിച്ചും സുമയുടെ മമ്മി
തന്നോടേറെ സ്വാതന്ത്ര്യം കാണിച്ചിരുന്നു .അവരുടെ സ്വഭാവവൈചിത്രത്തെ കുറിച്ചോര്‍ത്തപ്പോള്‍ അമ്പരപ്പെട്ടുപോയി. ചിലപ്പോള്‍ നല്ല സ്നേഹമുള്ള പെരുമാറ്റം ,മറ്റുചിലപ്പോള്‍ തീര്‍ത്ത അവഗണന., ഒരുതരം ഭ്രാന്തു പോലെ,.അവര്‍ ജീവിതത്തില്‍ സംതൃപ്തയല്ലെന്ന് തീര്‍ച്ച!. പണം തോല്‍ക്കുന്ന ചില മുഹൂര്‍ത്തങ്ങളാണവ. പക്ഷേ യുക്തിസഹജമായി ചിന്തിക്കുമ്പോള്‍ അത് തീര്‍ത്തും സ്വാഭാവികമായി തോന്നാം, ഭര്‍ത്താവ്സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഒരുപകരണമായി തീരുമ്പോള്‍. ഭാര്യ തന്‍റേതായ കൊക്കൂണിന്നകത്തേക്ക് വലിയുക ,മക്കള്‍ എങ്ങെങ്ങുമില്ലാതെ അലയുക., ആ നിസ്സഹായത ആര്‍ക്കും മനസ്സിലാവും.

ഭാര്യാഭര്‍തൃബന്ധം സ്നേഹലേശമില്ലാതെ കടപ്പാടുകളുടെ വെറും കണക്കുപുസ്തകം മാത്രമായി തീരുമ്പോള്‍ ഉണ്ടാവുന്ന മാനസിക സംഘര്‍ഷം, അതില്‍നിന്നുയിര്‍ക്കുന്ന താപത്തിന്‍റെ നേരിപ്പൊടില്‍ എല്ലാം എരിഞ്ഞുതീരും. ഒരു രക്ഷാ മാര്‍ഗം ആരും തേടിപ്പോവുന്ന അഭിശപ്ത നിമിഷങ്ങള്‍., പാളിച്ചകള്‍.
അവരോടു തോന്നിയ സഹതാപത്തിന് മറ്റൊരര്‍ത്ഥം നല്‍കാനവര്‍ ശ്രമിച്ചപ്പോള്‍ താന്‍ നിസ്സഹായനായതെന്തേ?
അറിയാതെ സ്വല്‍പ്പം അടുപ്പം തോന്നിയോ? അവരുടെ കദന കഥകള്‍ സുമയോടുള്ള തന്‍റെ സ്നേഹത്തിന്‍റെ ആക്കം കൂട്ടിയിട്ടേയുള്ളൂ.
എന്നിട്ടും?
ഇനി അത് എന്തിനോര്‍ക്കുന്നു? എല്ലാ൦ കഴിഞ്ഞില്ലെ?

അന്ന് സുമയെ കാണുമെന്ന പ്രതീക്ഷയിലാണ് അവിടെ ചെന്നത്.കതകുതുറന്നത് സുമയുടെ അമ്മയായിരുന്നു.അവരുടെ ചുഴിഞ്ഞിറങ്ങുന്ന നോട്ടമേല്‍ക്കാന്‍ കരുത്തില്ലാത്തതിനാല്‍ മുഖം കുനിച്ചു."സുമ എവിടെ ?, " ചോദിച്ചു..
അവളിപ്പോ വരും സുനിലിരിക്കു..
അവരുടെ പതര്‍ച്ചയോടുകൂടിയ സ്വരം.അവര്‍ നന്നായി മദ്യപിച്ചിട്ടുണ്ട്.
അവരുടെ മുഖത്ത് ലഹരിയുടെ മാദകത്വം നിറഞ്ഞു തുളുമ്പിയപോലെ., വരു അകത്തേക്ക്
അവര്‍ ക്ഷണിച്ചു.
ടീപ്പോയില്‍ വച്ചിരുന്ന സിനിമാ വരികകളില്‍ അലസമായി കണ്ണോടിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന്‍ അവര്‍ ചോദിച്ചു " സുനില്‍ കുടിക്കുമോ?
ഇല്ല.. (നുണയായിരുന്നു , കൂട്ടുകരോടോത്ത് വല്ലപ്പോഴും, അല്പം നുണയാറുണ്ട്)
ഇപ്പോള്‍ സത്യം പറഞ്ഞാല്‍ അവര്‍ നിര്‍ബന്ധിക്കും., അത് വേണ്ട

സുനില്‍ ആ വാതലടച്ചേക്കു വല്ലാത്ത തണുപ്പ്
അവര്‍ സുനിലിരിക്കുന്ന സോഫയില്‍ വന്നിരുന്നു.പുറത്ത് ശക്തിയായ കാറ്റുവീശുന്നുണ്ടായിരുന്നു. വാതലടച്ച് സുനില്‍ തിരികെ വന്നിരുന്നപ്പോള്‍ അവര്‍ വീണ്ടും മദ്യം പകര്‍ന്ന് കുടിക്കുകയായിരുന്നു.ഞാന്‍ കുടിക്കും നിറയെ നിറയെ , എല്ലാം മറക്കാന്‍,
ഈ തടവറയിലെ ഒരു പളുങ്കു പ്രതിമായാണ് ഞാന്‍, ജീവനുള്ള പ്രതിമ , സുനിലിനറിയ്യോ ഞാന്‍ ഇവിടെ വീര്‍പ്പുമുട്ടുകയാണ്., രക്ഷപ്പെടാന്‍ പറ്റാത്ത വിധം ഞാന്‍ ഈ കയത്തില്‍ മുങ്ങിക്കഴിഞ്ഞു.
അവര്‍ തേങ്ങിപ്പോയി.അവരുടെ വക്കുകള്‍ തന്‍റെ മനസ്സിലെവിടെയോ പോറല്‍ ഏല്‍പ്പിക്കുന്നതുപോലെ., പക്ഷേ താന്‍ നിസ്സഹായനാണ്.,
മാഡം ഇനിയും കുടിക്കരുത് അവര്‍ വീണ്ടും കുപ്പി എടുക്കാന്‍ മുതിര്‍ന്നപ്പോള്‍ താന്‍ അവരുടെ കൈ പിടിച്ചു തടുത്തു
അവര്‍ വിറക്കുന്ന അവരുടെ കരങ്ങള്‍ കൊണ്ട് തന്നെ മുറുകെ പിടിച്ചു വിങ്ങിപ്പൊട്ടി.
അറിയാതെ താന്‍ അവരുടെ തോളില്‍തട്ടി സ്വാന്‍തനിപ്പിച്ചു., കരയരുത്., എല്ലാം ശരയാവും.
തന്നെ പൊതിഞ്ഞിരിക്കുന്ന അവരുടെ കാരങ്ങള്‍ക്ക് എന്‍തെന്നില്ലാത്ത ചൂട്. പുറത്ത് മഴയുടെ ആരവം മറ്റെല്ലാ ശബ്ദത്തെയും വിഴുങ്ങിക്കളഞ്ഞു. ചില്ലു ജനാലയില്‍ ആഞ്ഞുപതിക്കുന്ന മഴനീര്‍ത്തുള്ളികള്‍,.ഒരു ശോകഗാനത്തിന്‍റെ ഈരടിപാടിക്കൊണ്ട് അവ പതിക്കുമ്പോള്‍ മനസ്സ് മറ്റെങ്ങോ നഷ്ടപ്പെട്ടു പോയിരുന്നു.തനിക്കെന്‍താണ് സംഭവിക്കുന്നത്?
സര്‍പ്പങ്ങള്‍ മേലാകെ ഇഴഞ്ഞു നടക്കുന്നു., അവ ശീല്‍ക്കാരത്തോടെ തന്നെ കെട്ടിപ്പിണയുന്നു, ഒരിക്കലും രക്ഷപ്പെടാന്‍ വയ്യാത്ത വിധം അവ തന്നെ കെട്ടിയിട്ടുകഴിഞ്ഞു... ഏതോ വിഭ്രാന്തിയുടെ ലോകത്തേക്ക് മുറുകുന്നതാളത്തില്‍ ഞരമ്പുകള്‍ പിണയുമ്പോള്‍ മറ്റെല്ലാം മറന്നു. ആ ലോകത്ത് താനും അവരും, മാത്രം ദൂരെ ഒരു നക്ഷത്രം പോലെ സുമ., അവള്‍ ,, അവള്‍ തേങ്ങുകയാണോ അറിയില്ല.

അതേ സുമയുടെ മരണത്തിനുത്തരവാദി താനാണ്..

മഴയുടെ ആരവത്തില്‍ അവള്‍ വാതല്‍ തുറന്നുവന്നത് ആരും അറിഞ്ഞില്ല,., അറിയാന്‍ തുനിഞ്ഞതുമില്ല.
ഇനി ലക്ഷ്യമില്ലാത്ത തന്‍റെ യാത്ര തുടങ്ങാം.. അങ്ങ് ദൂരെ സുമ തന്നെ കാത്തുനില്‍പ്പുണ്ട്....

മഴ തോര്‍ന്നു., ..

07 ജൂണ്‍ 1992

Tuesday, July 20, 2010

രണ്ടു പഴയ കവിതകള്‍

ഒരിക്കല്‍കൂടി

കുന്തി നിന്‍മാതൃത്വ മേന്തേ തപിച്ചീല
നിന്‍കടക്കണ്ണുകള്‍തെല്ലും നനഞ്ഞീല
നിന്‍സുതര്‍നേടിയ ചെങ്കോല്‍നിനക്കിന്നു
നെഞ്ചിലെ തീയായ് കൊടും പാപഭാരമായ്
സീമന്ത പുത്രന്‍ചൊരിഞ്ഞോര ചെഞ്ചോര
സീമന്ത രേഖയില്‍ചാര്‍ത്തി നീ വാഴുവാന്‍
സൂര്യ തേജസ്സിന്‍സ്വരൂപമായ് ജാതനായ്
സൂതസുതനായ് വരിച്ചവന്‍സ്വര്‍ഗവും
പാഞ്ചജന്യം,ദേവദത്തം ,കുരുക്ഷേത്ര
പാര്ശ്വ)ങ്കണങ്ങളില്‍മാറ്റൊലി കൊള്ളവേ
ആയിരമക്ഷൌഹിണി പ്പടനായകര്‍
ആര്‍ത്തര്‍ജുന ശരമേറ്റു പിടയവേ
നിഞ്ചീവരക്ത൦ രചിച്ചോര പൊന്‍മകന്‍
അമ്പേറ്റ് മണ്ണില്‍പിടഞ്ഞു പതിച്ചുള്ളോ-
രന്‍ത്യ മുഹുര്‍ത്തത്തിലെന്‍തെ കരഞ്ജീല
നിന്‍മിഴിക്കോണുകള്‍തെല്ലും നനഞ്ഞീല
ധര്‍മമശീലത്തിനായ് ആത്മാര്‍പ്പണം ചെയ്ത
ശ്രേഷ്ടനാ൦ കര്‍ണനോ പാര്‍ത്ഥനോ പുണ്യവാന്‍?

23 ഫെബ്രുവരി 1983


മാനഗരം

ഇതൊരു കഥയല്ലൊരു കവിതയുമല്ല
കരളലിയിക്കും കദന മുണര്‍ത്തുന്നൊരു
മണ്ണാ൦കട്ടയുമല്ല
തോട്ടവാടി പ്പൂക്കളുണര്‍ത്തും മത്തു
പിടിച്ചൊരു മധുശലഭത്തിന്‍
ഗാനവുമല്ല
പുച്ഛിച്ചൊന്നു പുറംതിരിയൊല്ലെ
കഷ്ടം ഞാനീ പ്പറയുവതല്ലേ
കേവലസത്യ൦ ?
ഹൂഗ്ലീ നദിതന്നക്കരെയുന്ടോര്
നഗരം മാനഗരം കോല്‍കൊത്ത
നഗരം ചൊറിമാന്തുന്നൊരു
തെരുവില്‍പുലരിയിലിതുവഴി പോരു
കാണാം തെരുവിന്‍പട്ടിണിമക്കള്‍
ഞെട്ടിയുണര്‍ന്നൊരു റൊട്ടിക്കഷണ൦
തിരയും ചെറ്റക്കുടിലിന്നകമേ പുക്കും
ഒട്ടിയ വയറുകലുരിഞ്ഞ തുണിക്ക)യ്
കിട്ടിയ ചില്ലിക്കാശു പെറുക്കി
ഉച്ചക്കഞ്ഞിക്കരിയില്ലെന്നോറ്ത്തൊ
ഒട്ടു തപിച്ചു ശപിച്ചു മിരിപ്പൂ
റിക്ഷ വലിച്ചു തളര്‍ന്നു കിതച്ചവ
രുച്ചച്ചുടിലോരിത്തിരി നേരം
കത്തിച്ചോരു കഞ്ചാവിന്‍ലഹരിയില്‍
ഒട്ടു മയങ്ങും നടവീഥികളും
വര്‍ഷം താണ്ഡവമാടുന്നേര൦
പൊട്ടിഒലിക്കും ചെളിവെള്ളച്ചാല്‍
മുട്ടൊപ്പം വെള്ളത്തില്‍മുങ്ങും
ഇടവഴി പെരുവഴി തെരുവീഥികളും
പൊടിയും പുകയും ചെളിയും ചേറും
അഴുകും ചവറുകളിരുഭാഗത്തും
അവയില്‍വ്യാധി പകര്‍ത്തുമണുക്കള്‍
നുരയും വീഥികളെത്ര വിചിത്രം
ഗതകാലത്തിന്‍സ്മരണകള്‍ഏന്തി
പതനം കാത്തു കിടക്കും കെട്ടിട
നിരകള്‍അകമെ കൂരിരുള്‍തേങ്ങും
നരയാര്‍ന്ന കുടീരങ്ങള്‍

ഭൂമി തുരന്നുകുഴിച്ചതിനകമേ
ആദിമനുഷ്യരെ വെല്ലുന്നളവില്‍
ചൊട്ടിയ പേക്കൊലങ്ങള്‍വസിക്കും
മറ്റൊരു നഗരം കണ്ടീലല്ലീ
ചേരികള്‍തോറും നവയുഗ വിപ്ലവ
ഗീതികള്‍പാടി നടക്കുന്നവരെ
ഒരു കൈക്കുംബിള്‍ച്ചാത്തു വിനായി
ഉഴറുന്നവരുടെ പട്ടിണി മാറ്റാന്‍
ഉതകാ നിങ്ങടെ സൂക്തമതൊന്നും
മുക്കിനു മുക്കിനു നിങ്ങള്‍തീര്‍ത്ത
മഹത്തുക്കള്‍തന്‍സ്മാരക ശിലകള്‍
കഷ്ടം നിങ്ങളെ ഓര്‍ത്തു ചിരിപ്പൂ
അവനം കാത്തുഴലുന്ന ദരിദ്രനു
തണലായ താങ്ങായുതകാ തുള്ളോരു
കരവും മനവു മതെത്ര നികൃഷ്ടം
ലാപെയര്‍പാടിയ ഉല്ലാസത്തിന്‍
നാടിതു താനോ പറയൂ പറയൂ

അടിക്കുറിപ്പ്
ചാത്തു= കടലമാവുകൊണ്ട് ഉണ്ടാക്കുന്ന വില കുറഞ്ഞ ഒരു പലഹാരം
ലപെയര്‍= ഡൊമിനിക് ലപെയര്‍സിറ്റി ഓഫ് ജോയ് യുടെ കര്‍ത്താവ്

18 ഏപ്രില് 1992
അജയ്
പുതിയ സോഫ്ട്വെയറിലുള്ള പരിചയക്കുറവ് കൊണ്ടു അക്ഷര പിശകുകള്‍സ്ദയം ക്ഷമിക്കുമല്ലോ

Sunday, July 18, 2010

അസ്തിത്വ ദുഖം

നീ തന്നെ നിന്‍റെ ശവക്കുഴി തോണ്‍ടുന്നു
നീ നിനക്കായ് ശരശയ്യ ഒരുക്കുന്നു
നിന്‍ പൈതൃകത്തെ നീ പുശ്ഛിച്ചു തള്ളുന്നു
നിന്‍ മാതൃസ്തന്യത്തിന്‍ മാറ്റുരച്ചീടുന്നു
നശ്വര ക്ഷിപ്രസുഖങ്ങളെ കാംക്ഷിച്ചു
തര്‍പ്പണം കൈവരാഞ്ജൊട്ട് ക്ലേശിക്കുന്നു
മുഗ്ദമോഹങ്ങള്‍ മുറുകെ പിടിച്ചു നീ
മൃത്യുദംശ ത്രാസ മേറ്റു തപിക്കുന്നു
വേദമൂല്യങ്ങളെ വെല്ലുവിളിച്ചുനീ
ആതങ്ക മൂര്‍ച്ചയാല്‍ കേഴുന്നു നിസ്തന്ദ്രം
ആസന്നമാ൦ വിനാശത്തെഓര്‍ക്കാതെ നീ
ആദര്‍ശ സംഹിത പാടെ ത്യജിച്ചു നീ
നിന്നധരത്താല്‍ വിഷപ്പല്ലൊളിക്കുന്നു
പുഞ്ചിരി കൊണ്ടു കാപട്യം മറയക്കുന്നു
സ്വാര്‍ത്ഥ സുഖഭാഗ്യ കീര്‍ത്തി മുദ്രയ്ക്കായി
വീര്‍ത്ത കിഴികള്‍ നിര്‍ലോഭമൊഴുക്കി നീ
പാപക്കറയാല്‍ പുഴുക്കുത്തു വീണുള്ള
സ്ഥാവര ജംഗമ സ്വത്തു സ്വരൂപിച്ചു
കാഷായ വേഷം ധരിച്ചു നിന്‍മാലിന്യ
മാകെ മറക്കുവാന്‍ ഒട്ടു ശ്രമം ചെയ്തു
നീ തന്നെ നിന്‍റെ ശവക്കുഴി തോണ്‍ടുന്നു
നീ നിനക്കായ വൃധാ വിലപിക്കുന്നു
നിന്‍ പൈതൃകം ഇല്ലവനം നിനക്കേകാന്‍
നിന്‍ മാതൃ ഹസ്തവുമില്ല തഴുകുവാന്‍

പൂര്‍ത്തിയാക്കിയത് ൦൫ മാര്‍ച്ച് ൧൯൮൨

ദ്വീപ്

ഇവിടെയൊരിത്തിരി നില്‍കാം
നമുക്കിളവെയില്‍ എറ്റ് തിമിര്‍ക്കാം
ഗതകാല സ്വപ്നങ്ങള്‍ പുല്‍കാം
നമുക്കിടരാതെ കഴലുകള്‍ നീട്ടാം
സ്പടികനിര്‍മലയായ തടിനീ
തീരമരികിലോരല്‍പം ഉറങ്ങാം
ഇവിടെയുപേക്ഷിച്ചു പോകാം
നമുക്കധരിതമാമീയുരുവം
അനുപദം പോരുമീ സര്‍ഗ
സഹചാരിയാമാത്മ നിന്ദ
തിക്ത തിമിരത്തിലുറയുന്ന മിഥ്യ
തപ്ത ഹൃദയത്തില്‍ വിങ്ങുമീ തേങ്ങല്‍
ഉല്‍ഗതമാം നാകഭൂവിനെ
ഒരുപാദനമാക്കുമീ മണ്ണില്‍
ഒരു കാകളി തന്‍ നിര്‍ധരിയില്‍
പുളകപ്പൂനാംപുകള്‍ നാടാം
വരളുന്ന വയറിനെ മറക്കാ൦
ക്ലാന്‍തമുയിരിന്ടെ ചെന്നിണം നക്കാം
വിപ്ലവ ഗീതികള്‍ പാടാം
നമുക്കുത്തരീയങ്ങള്‍ വെടിയാം
മദമാര്‍ന്ന ഗജവീരനെപ്പോല്‍
നമുക്കുരുളാമീ പ്പൂഴിയില്‍ നീന്ത്ആം
അവിളമ്പ ഉണ്ണാമ് ചെറുതേന്‍
പൂവിന്നിതളുകള കൂടി വിഴുങ്ങാം
ദൂരെ മണ്ണിനും വിണ്ണിനുമ്മോദം
ചാരെ കണ്ണിന്നും കരളിന്നും താളം
ശ്രുതിമീട്ടി പ്പാടുക കാറ്റെ
തെല്ലു കുളിരട്ടെ തനുവും മനവും
പടരുക തേന്‍നിഴല്‍ പെണ്ണെ
ഉലകാകെ തണലേകി വരിക
വിതറുക അഭിനവ ദീപ്തി
അതില്‍ പ്രതിഫലിചീടട്ടെ സ്വര്‍ഗം
വിവശയായ് നില്‍ക്കൂമീ മണ്ണിന്‍
ഹൃദയത്തില്‍ വിങ്ഗട്ടെ സ്വപ്നം

പൂര്‍ത്തിയാക്കിയത് 03 ഒക്ടോബര്‍ 1981

ഏകാന്തത

നാലു ഭിത്തിക്കകം തിങ്ങി വിങ്ങി
നാലാതിര്‍ത്തിക്കകം വീര്‍പുമുട്ടി
കരിന്തിരി കത്തി പ്പുകഞ്ഞുനീറി
അസ്വാസ്ഥ്യാഭിശപ്തമാം വിമൂകത
ഉയിര്‍ക്കൊള്ളുമി ഏകാന്തത

അന്തരാത്മാവു കാര്‍ന്നു കാര്‍ന്നേതോ
ഭൂത ഭാവി സ്മരണകളായച്ചമയു൦
നിശ്ശബ്ദദ; സര്‍ഗ ചേതനയുറഞ്ഞു
ഹിമകണമാകും വിരസതയൂറുമീ
നിമേഷങ്ങള്‍; സുഖദുഖങ്ങള്‍ തന്‍
ലാഭനഷ്ടം ഗണിക്കും ജീര്‍ണ്ണമാമേതോ
ചുവരെഴുത്തുകളില്‍
വിരാജിക്കുമമൂര്‍ത്തമാം ഭാവരസങ്ങള്‍
തുളുമ്പുന്ന വര്‍ണരാജികള്‍
ചോനലുകളരിക്കുമാരോ ചവച്ചു
തുപ്പിയ കരിമ്പിന്‍ ചണ്ടിയില്‍
കുരുത്തൊരാ വന്ധ്യമോഹത്തിന്‍
വിഷാദ മണിമുത്തുക്കള്‍
വന്‍ഹിയില്‍ പിറന്നു
വേനലില്‍ വളര്‍ന്നദൃശ്യമാം
ഭുജഗമായ് അവിരാമം
തപിപ്പിക്കും ചണ്ഡവാതമായ്
ആലസ്യത്തിന്‍ നെടുമ്തുയിലിലാഴ്ത്തും
കിരാതഹസ്തങ്ങള്‍

ഇവിടെ ജനിമൃതികളില്ല
രാവും പകലുമില്ല
ഋതു ഭേദങ്ങളില്ല ഉദയാസ്തമങ്ങളില്ല
മരീചികയാം മരുപ്പച്ചയുമില്ല
ഇവിടാര്‍ക്കുമുയിരുമില്ല
ഘടികാരങ്ങളില്‍ സൂചി മയങ്ങുന്നു
ചരടുകളില്‍ തൂങ്ങിയാടും
പാവകള്‍ മാത്രമുണ്ടിവിടെ
കവല്‍ഭൂതങ്ങളാമശരീരി കളിടക്കിടെ
അട്ടഹാസങ്ങള്‍ തന്‍ പ്രതിധ്വനിയും
അഖിലം ചൂഴും തിമിരവും


പുര്‍ത്തിയാക്കിയത് 14 ഓഗസ്റ്റ് 1981
ഒരു വിഷുവും കുറെ ഓര്‍മകളും

ന്ടെ കുട്ട്യേ ന്തായീ കട്ട്ണ്?, നാളെ വിഷു ഒന്നാന്‍തിയായിട്ട് കയ്യും കാലും ഒടിക്കുലോ യീ കുട്ടി
മൂവാണ്ടന്‍ മാവിന്‍റെ തുഞ്ചാനകൊമ്പത്ത് ഞാന്ന്കിടക്ക്വ്യാണ നല്ല ഉശിരന്‍ മാമ്പഴം, വിഷുക്കണി വെക്കാന്‍ പസ്റ്റ്..
കുട്ടന്‍ യേന്‍തിവലിഞ്ഞു കയ്യെത്തിപ്പിടിച്ചു. കിട്ടിപ്പോയി ദാ കിട്ടിപ്പോയി
ദേ മുത്തശ്ശി പിടിച്ചോ
കുട്ടന്‍ മാമ്പഴം താഴോട്ടേറിഞ്ഞു, നല്ല മുഴുത്ത മാങ്ങ
കുരുത്തക്കേടല്‍പം കൂടുമെങ്കിലും, ഈ ചെക്കന്‍റെ ഒരു കാര്യം...മുത്തശ്ശി പ്രാഞ്ചി പ്രാഞ്ചി അകത്തേക്കു പോയി
പയ്യെ പയ്യെ മാവില്‍നിന്നിറങ്ങി കയ്യിലും കാലിലും കടിച്ചു തൂങ്ങുന്ന പുളി നീറുകളെ തൂത്തെറിയുംപോള്‍ കുട്ടന് ഒട്ടും വേദനിച്ചില്ല
മാങ്ങ കിട്ടിയല്ലോ, ഈ വേദന ഒന്നുമല്ല
നാളെ വിഷു.,കുട്ടന് വളരെ സന്തോഷമുള്ള ദിവസമാണ്.,അപ്പൂപ്പനും,അച്ഛനും,മുത്തശ്ശിയും, പിന്നെ രാധേച്ചിയും എല്ലാരും വിഷുക്കൈനീട്ടം തരും, പിന്നെ അമ്മ മാത്രം വരില്ല
അമ്മയെക്കുറിച്ചോര്‍ത്തപ്പോള്‍ കുട്ടന്‍റെ കണ്‍പീലികള്‍ നനഞ്ഞു
ഉണ്ണിക്കൈ വളര് വളര് വളര്.,കുട്ടനെ തേക്കിനിയിലെ ചാരുപടിയിലിരുത്തി ദേഹമാസകലം പേരാറിയാത്ത നല്ല മണമുള്ള യേതോ എണ്ണ തേപ്പിക്കുമ്പോള്‍ അമ്മ പതിയെ മൂളുമായിരുന്ന പാട്ട്
പിന്നെ അമ്മയെന്താ കുട്ടനെ തനിച്ചാക്കിയിട്ട് എങ്ങോട്ടോ പോയത്?
ആവോ
കുട്ടന്അറിയില്ല; കൂട്ടനൊന്നുമറിയില്ല; പക്ഷേ അമ്മയുടെ കഞ്ഞിപ്പശയുടെ മണമുള്ള മുണ്ടിന്‍റെ കോന്തലില്‍ പിടിച്ചു തത്തി തത്തി നടക്കുമ്പോഴും കുട്ടന് അമ്മയെപ്പറ്റി ഒന്നുമറിയില്ലായിരുന്നു
ഒരു വിഷുവിന്‍റെ തലെന്നാളായിരുന്നു അത്
അമ്മ കുട്ടനെ തനിച്ചാക്കി എങ്ങോട്ടോ പോയത്
ഉറങ്ങിക്കിടന്ന അമ്മയെ വെളുത്ത തുണികൊണ്ട് മൂടിയിട്ട് അവര്‍ എങ്ങോട്ടോ കൊണ്ടുപോയി,. പിന്നെ അമ്മ ഒരിക്കലും തിരിച്ചു വന്നില്ല
രാധേച്ചിയോട് ചോദിച്ചാല്‍ ഒന്നും പറയില്ല, ചിലപ്പോള്‍ തനിയെ യിരുന്നു കരയുന്നത് കാണാം
ആ കൊല്ലം വിഷുക്കണി വച്ചില്ല., കുട്ടന് കൈനീട്ടവും കിട്ടിയില്ല
_പിന്നെ തെക്കിനിയിലും, അടുക്കളയിലും, തൊഴുത്തിലും, കുട്ടന്‍ അമ്മയെ തിരഞ്ഞു നടന്നെങ്കിലും ആരും പറഞ്ഞില്ല അമ്മ എങ്ങോട്ട് പോയെന്ന്‍
അച്ചന് എപ്പോഴും ദേഷ്യമാണ് ; കുട്ടന് അച്ഛനെ പേടിയാണ്
ടാ ബടെ വന്ന്‍ നിന്നോ ന്ന്‍ട്ട രണ്ടുകയ്യും നീട്ടിവാങ്ങിക്കൊ..
അച്ഛന്‍ കൈനീട്ടം തരാന്‍ വിളിക്കുമ്പോള്‍ മടിച്ചു മടിച്ചാണ് പോകുക
ന്നാലും കൈനീട്ടം കിട്ടണത് നല്ല കാര്യല്ലെ;
അതുകൊണ്ട് പോകും;
എന്നിട്ട് വെറ്റിലയില്‍ പൊതിഞ്ഞ അഞ്ചുരൂപാ ത്തുട്ടെടുത്തും കൊണ്ട്
ഒറ്റ ഓട്ടമാണ് മുത്തശ്ശിടടുത്തേക്ക്..
ഉത്തരത്തില്‍ തിരുകി വച്ചിട്ടുണ്ട് തുടുത്ത നിറമുള്ള ചൂരല്‍ വടി
ഒന്നുരണ്ടു പ്രാവശ്യം അതിന്‍റെ സ്വാദറിഞ്ഞതാണ
ഒരിക്കല്‍ കുട്ടന് ദേഷ്യം വന്നപ്പോള്‍ കൈയ്യിലിരുന്ന പൂച്ചക്കുട്ടിയെ അച്ഛന്‍റെ മാറത്തേക്ക് വലിച്ചോരേറുകൊടുത്തു, പൂച്ചക്കുട്ടി പ്രാണരക്ഷാര്‍ത്തം അച്ഛന്‍റെ നെഞ്ചത്ത് അള്ളി പ്പിടിച്ചു, അതിന്‍റെ പാട് ഇപ്പോഴും കാണാം അച്ഛന്‍റെ നെഞ്ചത്ത്..
അന്ന്‍ അച്ഛന്‍ പുരക്കുചുറ്റും കുട്ടനെ ഓടിച്ചിട്ടു പിടിച്ചു കണക്കിന് തല്ലി
പിന്നൊരിക്കല്‍ കാര്യസ്തന്‍ രാമന്നായരുടെ കിണ്ണത്തിലേക്ക് തേരട്ടയെ വലിച്ചെറിഞ്ഞതിനാണു തല്ല് കൊണ്ടത്
രാമന്‍നായര്‍ ഊണ് കഴിക്കുകയായിരുന്നു, കുട്ടന്‍ കറമ്പി പ്പശുവിന്‍റെ വാലില്‍ സൂചി കൊണ്ട് കുത്തിയത് അച്ചനോട് പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞുകൊടുത്തു രാമന്‍നായര്‍, കുട്ട്ന് ദേഷ്യം വരാതിരിക്കുമോ
ചൊറില്‍തന്നെ തേരട്ട വീണത് അച്ഛന്‍ കണ്ടു പിന്നെ അടിയുടെ പൊടിപൂരമായിരുന്നു
അമ്മയുള്ളപ്പോള്‍ ഓടിച്ചെന്ന് അമ്മയുടെ പിറകില്‍ അഭയം പ്രാപിക്കും, " മതി എന്‍റെ കുട്ട്യേ തല്ലീത, അതിന്‍റെ കയ്യോ കാലോ ഓടിഞ്ഞാല് ഞാന്‍തന്നെളളു നോക്കാന്‍
അമ്മ ശബ്ദം ഉയര്‍ത്തുംപോള്‍ അച്ഛന്‍ മുറുമുറുതതുകൊണ്ട് ഉമ്മറത്തേക്ക് പോകും
ആ ചൂരല്‍ വടി ഒരു ദിവസം കുട്ടന്‍ കത്തിച്ചു കളയുന്നുണ്ട്
പിന്നെ അച്ഛനെന്തു ചെയ്യൂമെന്നറിയണമല്ലോ
തണുത്ത കൈവിരലുകള്‍ മുഖത്തു പതിച്ചപ്പോള്‍ കുട്ടന്‍ കണ്ണ് തുറക്കാന്‍ ശ്രമിച്ചു.
അരുത് ഉണ്ണ്യെ കണ്ണടച്ചുപിടിച്ചോളുണ്ട്, കണി കാണന്ടെ,
ഓ വിഷു., കുട്ടന് ഓര്‍മവന്നു., മുത്തശ്ശി കുട്ടന്‍റെ കണ്ണും പോത്തി പതുക്കെ കണി വച്ച സ്ഥലത്തേക്കു നയിച്ചു
അമ്മയുള്ളപ്പോള്‍ അമ്മ കുട്ടനെ തോളത്തെടുത്തുകൊണ്ടു പോകും
പാതി മയക്കത്തില്‍ അമ്മ പറയുന്നത് കുട്ടന് കേള്‍ക്കാം "കണ്ണിറുക്കി പിടിച്ചോളു ഉണ്ണ്യെ, കണി കാണണടെ
കണി കണ്ടു കഴിഞ്ഞാല്‍ കൈനീട്ടം കിട്ടും
ഏറ്റവും സന്തോഷമുള്ള കാര്യമതാണ
പിന്നെ മുറ്റത്തെക്കൊരു ചാട്ടമാണ്
പടക്കം കൊളുത്തണ്ടേ;
തെക്കേലെ ബീരാന്‍റെ മകന്‍ കുഞ്ഞാലി വരും., കുഞ്ഞാലിക്ക്
കൂട്ടനെക്കാള്‍ മൂന്നു വയസ്സു മൂപ്പുണ്ട്
കുഞ്ഞാലി കറുത്തിട്ടാ, കുട്ടനാനെങ്കി നല്ല വെളുപ്പും
കുട്ടനെ കിണറ്റിന്‍ കരയില്‍ വച്ച് അമ്മ കുളിപ്പിക്കുമ്പോള്‍ കുഞ്ഞാലി കളിയാക്കും
കുളിക്കണ കുട്ടി കറുമ്പന്‍കുട്ടി കുഞ്ഞാലിക്കുട്ടി വെളുത്ത കുട്ടി
അസൂയയാ കാറുംപന് നീ ന്ടെ കൈയ്യീന്ന് മേടിക്കും ചെക്കാ പൊയ്ക്കോ അവ്ട്ന്നെ
അമ്മ കുഞ്ഞാലിയെ ഓടിച്ചുവിടും
ന്നാലും കുഞ്ഞാലിയും കുട്ടനും നല്ല കൂട്ടാണ്
ഒരു ദിവസം തൊട്ടില്‍നിന്ന് ഒരു ചത്ത നീര്‍കോലികുഞ്ഞിനെ ഒരു കോലിന്‍റെ അറ്റത്ത് തൂക്കി കൊണ്ടുവന്നു കുഞ്ഞാലി
കുട്ടാ ദ്കണ്ടോ ഞാന്‍ ഇതിന് ജീവന്‍ വരുത്തും, ഈ പച്ച ഈര്‍കിലി കൊണ്ട് തല്ല്യാല്‍ ഇതിന് ജീവന്‍ വരും , പുള്ളോട്ടിലെ മന്ത്രവാദി കാട്ടണ ഞാന്‍ കണ്ടിരിക്കിന്
ന്നാ കാണിക്ക്...കുട്ടന് ധൃതിയായി
വേലിക്കരുലെന്‍തെടുക്ക കുട്ടാ നീയ് ..ബ്ടെ വാടാ ചെക്കാ,

അച്ഛനാണ് കുട്ടന്‍ ജീവനും കൊണ്ടോടി ശരം വിട്ടപോലെ അടുക്കള വാതുക്കല്‍ എത്തി മുത്തശ്ശിയുടെ പിറകിലോളിച്ചപ്പോഴേ സമാധാനമായുള്ളൂ
പിന്നെ കുഞ്ഞാലിക്കു മാത്രമേ പടക്കം നന്നായി കൊളുത്താനറിയൂ
ഒരു വല്യ കമ്പെടുത്ത് അതിന്‍റെ തലക്കല്‍ ഒരു മെഴുകുതിരി ചുറ്റികെട്ടി അതുകൊണ്ടാണ് കുട്ടന്‍ പടക്കം കൊളുത്തുക
കുഞ്ഞാലി ഓലപ്പടക്കം ഒന്നൊന്നായെടുത്ത് ഗ്ലാസ്സുപൊട്ടിയ ചിമ്മിനി വിളക്കില്‍ കത്തിച്ച് ശൂ ന്നും പറഞ്ഞ് ഒറ്റ യേറ്
ആകാശത്തു വച്ച് അത് പൊട്ടുമ്പോള്‍ നല്ല ശേലാണ്
പിന്നെ കുഞ്ഞാലി വായില്‍ മണ്ണെണ്ണ നിറച്ച് ഒരു വിദ്യ കാണിക്കും
ഒരു തീപ്പെട്ടി എടുത്ത് കൊളുത്തി ഒറ്റ തുപ്പാണ് ഒരു തീ ഗോളം ആകാശത്തെക്കൂ പറന്നുപോകുന്നത് കാണാന്‍ നല്ല രസമാണ്
കുട്ടന്‍റെ കണ്ണില്‍ കുഞ്ഞാലി ഒരു മഹാനാണ്
കുഞ്ഞാലിക്കു മാത്രം ചെയ്യാന്‍ പറ്റുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്
ഇതുപോലെ
പിന്നെ കുഞ്ഞാലി ബീഡി വലിക്കും എന്നിട്ട് മൂക്കില്‍ കൂടെ പുക വിടും, വലിയ വലിയ പുക ചുരുളുകള്‍ തെരു തെരെ ഉണ്ടാക്കി ഊതി വിടും ഒരു ദിവസം കുട്ടനും തോന്നി അതുപോലൊന്ന് ഉണ്ടാക്കണംന്ന്
കുഞ്ഞാലി ഒരു വിധത്തിലും സമ്മതിച്ചില്ല.,പിന്നെ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ പറമ്പിന്ടെ വടക്കേ അറ്റത്തുള്ള കുട്ടിപ്പന യുടെ പിറകില്‍ വച്ച് കുട്ടന്‍റെ കയ്യില്‍ കത്തുന്ന ഒരു ബീഡി വച്ച് കൊടുത്തു
ന്ടെ പടച്ചോനെ ങടെ ബാപ്പ അറിഞ്ഞാല്‍ ഞമ്മടെ മയ്യത്താണ് പഹേനെ വേഗം വലിച്ചാളി
കുട്ടന് ബീഡി വലിക്കാനറിയില്ല
ങള് കോലൈസ് ഉരിഞ്ചണ പോലെ വലിച്ചാളി
കുട്ടന്‍ ഐസ് ഈമ്പി കുടിക്കണ പോലെ ബീഡിപ്പുക വലിച്ചുവിട്ടു
ഹൊ പിന്നത്തെ പുകില് കാണാന്‍ കുഞ്ഞാലി നിന്നില്ല ചുമയോട് ചുമ കുട്ടന് തല ചുറ്റുന്ന പോലെ തോന്നി
ബഹളം കേട്ട് രാധേച്ചി ഓടി വന്നു
നീ എന്താ ഇവ്ടെ കാട്ടണെ., അയ്യയ്യോ നീ ബീഡി വലിക്യാ
ഞാന്‍ ഇപ്പതന്നെ അച്ചനോട് പറയണുണ്ട്
കുട്ടന്‍റെ കയ്യില്‍നിന്ന് ബീഡിക്കുറ്റി താഴെവീണു
ഒരു വിധത്തിലാണ് രാധേച്ചിയെ വശത്താക്കിയത്
ആകാശം കാണാതെ മലയാളം പാഠപുസ്തകത്തിന്‍റെ 30 ആം താളിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന മയില്‍പ്പീലി കണ്ണും, ചുകന്ന നിറമുള്ള രണ്ടു ഗോലിയും, പിന്നെ രാവുണ്ണി തന്ന കാന്തത്തിന്‍റെ കഷണവും കൊട്ക്കാമെന്ന് പറഞ്ഞപ്പോള്‍ രാധേച്ചി സമ്മതിച്ചു
********* ********** ********** ************ **********
വര്‍ഷങ്ങള്‍ കടന്നു പോകുമ്പോള്‍ എന്തൊക്കയോ നഷ്ട മാവുകയായിരുന്നു
വെള്ളാരങ്കുന്നും ,ഒറ്റാലെ ഭാഗവതിക്കാവും.,തുടുത്ത കശുമാങ്ങ ഊഞ്ഞാലാടുന്ന മേനോത്തെ പറമ്പും , മനസ്സിന്‍റെ ഏതൊ കോണില്‍
വിഷാദച്ഛവിയാര്‍ന്ന ഒരു നോവിന്റെ നിഴലുപോലെ പിന്‍തുടരുന്നു
ഇന്നും മറക്കാന്‍ കഴിയാത്ത വിസ്മൃതിയുടെ നനുത്ത മേലാപ്പണിഞ്ഞ
ഓര്‍മകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
ഇവിടെ ഈ മെഗാ സിറ്റിയില്‍ ശ്വാസം വിടാന്‍ പോലും ഘടികാര സൂചികള്‍ വിലക്കുമ്പോള്‍ വല്ലാത്ത ഒരു നഷ്ട ബോധം
കുഞ്ഞുമകള്‍ അഞ്ചാം നിലയിലുള്ള ഫ്ലാറ്റിന്‍റെ ബാല്‍കണിയിലൂടെ
കമ്പിത്തിരി ചുഴറ്റി ആഹ്ലാദിക്കുമ്പോള്‍ ഓര്‍ത്തുപോകുന്നു
അവള്‍ക്ക്അറിയില്ലല്ലോ ഇതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ വിഷുവെന്ന്

അജയ് മേനോന്‍ 19 ജൂലൈ 2010

Friday, July 16, 2010

തിരയുന്നു ഞാനെന്നെ

നിര്‍നിദ്ര രാവുകള്‍ നീളെ തിരഞ്ഞു ഞാന്‍
യെന്നെയാ തിമിരത്തിലൊന്നുമേ കണ്ടീല
യെന്‍നിഴല്‍ പോലുമിന്നന്യമായ്തീര്‍ന്നുപോയ്
യെങ്ങുപോമെങ്ങുപോ മേന്നെഞാന്‍കണ്ടീല

ഇന്നിനിയില്ല ഇനി നാളെയെന്നതു
മില്ലിനി യെന്നും പുരാവൃത്ത പൂരിതം
പിന്നോട്ടുനീങ്ങും ഘടികാര സൂചികള്‍
പിന്നിട്ട നാഴിക വീണ്ടും രചിക്കുന്നു

മ്രിത്യുലോകം വിട്ടു മണ്ണില്‍ പതിക്കുന്നു
മര്‍ത്യരായ് വീണ്ടുമുയിര്‍ക്കുന്നു പാപികള്‍
സൂര്യന്‍ പടിഞ്ഞാറുതിക്കുന്നിതൂഴിയോ
കീഴ്മേല്‍ മറിഞ്ഞു തിരിയുന്നു നിസ്തന്‍ദ്രം

ഒരു നൂറുസോദരര്‍ വീണ്ടും പിറക്കുന്നി
തഴിയുന്നു ചേല പഞ്ചലിതന്‍അഴലിന്നൊ
രവനമായ് തീരാത്തൊരരവിന്ദ നാമങ്ങള്‍
കാലികാല വൈഭവ മെന്നോര്‍ത്തു കേഴുന്നു

ഒരുതുള്ളി അരിവെന്ത നീരിനായ് കേഴുന്ന
തെരുവിന്‍റെ മക്കള്‍ പുനര്‍ജനിച്ചീടുന്നു
ഒരുതപ്ത ഹൃദയതുടിപ്പിന്‍റെ താളത്തില്‍
ഉലയുന്ന രോദനമുയീര്‍ത്തെഴുന്നേല്‍ക്കുന്നു

അനുപദം പൊരുമീ മിഥ്യാവബോധത്താല്‍
അലയുന്ന പ്രാണന്‍റെ അവസാനശ്വാസത്തില്‍
ഉറയുന്നോരന്‍തിമാവേശതുടിപ്പാര്‍ന്നു
തിരയുന്നു ഞാന്‍ വീണ്ടുമെന്നെ തിരയുന്നു

പൂര്‍ത്തിയാക്കിയത് 08 മേയ് 1992
അരുളപ്പാട്

ചെമന്ന പട്ടും കുറിയും ചാര്‍ത്തി
ചെമന്ന കണ്ണില്‍ ചെന്‍തീയാളി
ചെന്നിണമൂറ്റാന്‍ ചുണ്ടുനനയ്ക്കാന്‍
വെമ്പും കൈകളില്‍ വാല്‍മുനമിന്നി

വടക്കേക്കരയിലെ തെക്കേക്കരയിലെ
വള്ളുവങ്കുന്നിലെ പുള്ളുവഞ്ചിറയിലെ
കൊല്ലനും കുറവനും മനക്കലെ ആഡ്യനും
പുഴക്കരെ മൂപ്പനും കൂട്ടരും കെട്ടിയോളും
പണിക്കനും പാണനും പാടത്തെ പണിയാളും
ഇമവെട്ടാതുഴിഞങ്ങു നോക്കിനിന്നൊരുനേരം
കലികൊണ്ടു തുള്ളുന്നു കോമരമാഞ്ഞാഞ്ഞു
വിറക്കുന്നു മാറത്തെ വിയര്‍പ്പങ്ങു തിളക്കുന്നു
പൊടിമണല്‍ തിരശ്ശീല തീര്‍ക്കുന്നു
ചുറ്റമ്പല വിലക്കുകലുലയുന്നു
മണി താനെ മുഴങ്ങുന്നു
കാളിയമ്മേ മാരിയമ്മേ കരക്കാരെ വെടിയൊല്ലേ
ഞാറ്റുവേല കാത്തു കുഴയുന്നു കണ്ണുകളെരിയുന്നു
വയറുകളൂരുകുന്നു കൃഷീവലന്നുയിരുമാ വരണ്ടമണ്ണും
ആയിരം കാതുകളരുളപ്പാടും കാത്തൊരായിരം
കണ്ണുകളുറക്കവും വെടിഞ്ഞങ്ങു
തുരുംപിച്ച കുത്തുവിളക്കുതിര്‍ക്കുന്ന പ്രകാശത്തില്‍
തിളങ്ങുന്നു കതിര്‍കറ്റ സ്വപ്നം കാണുന്നു
ആവേശമൂര്‍ച്ചയില്‍ തുരുതുരെ വെട്ടുന്നു
ചുടുചോര ചീറ്റുന്നു
നീണ്ടമുടിയിഴയിലൂടവ ചെറുചെറു ചാലു തീര്‍ത്തു
പതിക്കുന്നു;പൊടിമണ്ണുതുടുക്കുന്നു
ജനമാര്‍ത്തു വിളിക്കുന്നു;
അറുപതുതിരിയിട്ട നിലവിളക്കൊളി ചിന്നിചിതറുന്നു
അവന്‍ ദേവിയാവേശിച്ചോരവന്‍ അട്ടഹസിക്കുന്നു

തെക്കേലെ ച്ചെറുകന്നിപ്പെണ്ണിന്‍ കുളിതെറ്റിയതെന്തേ
വടക്കേലെ ച്ചെറുമന്‍റെ ജഡമാറ്റില്‍ പൊന്തിയതെന്തേ
ആണ്ടറുതിക്ക് തേവിയമ്മക്കൊരു കുരുതി നല്‍കാത്തതുമെന്‍തെ
തിരുനാളിനു മുന്‍പ് തേവീടെ വിഗ്രഹം കട്ടോണ്ട്പോയതുമെന്‍തെ
പകരം പ്രതിഷ്ടിച്ച കനക വിഗ്രഹത്തില് പകുതി മായം ചേര്‍തതെന്തേ
തേവികോപിച്ചുശപിച്ചവളെന്കിലോ നാടു മുച്ചൂടും നശിച്ചുപോമേ

ഇത്രയും ചോല്ലീട്ട് കോമരം വീഴുന്നു
അന്തിക്ക്മോന്തിയ കള്ളു ഛര്‍ദിക്കുന്നു..

പൂര്‍ത്തിയാക്കിയത് 21 ഒക്ടോബര്‍ 1981
അജയ്

ചാരായം

ചാരായം

ഭ്രാന്തു തളച്ചൊരു ചങ്ങലവെട്ടി
പ്പൊട്ടിച്ചോടിയോരന്തേവാസി
മുക്കിനുമുക്കിനു കേള്‍ക്കും
സുന്ദര സോഷ്യലിസത്തിന്‍ വേരുകള്‍തേടി;
ആരോ ചൊല്ലി സോഷ്യലിസത്തിന്‍
വേരുകള്‍ അമ്പേ ഖദറില്‍തന്നെ
ഖദറുമ്തേടിഅലഞ്ഞുഭ്രാന്തന്‍
ഇടവഴി പെരുവഴി പിന്നിട്ട്ഒടുവില്‍
നഗരം ഉടുതുണിയുരിയും തെരുവില്‍
ഒരു ഫോറിന്‍കാറിന്‍പിന്‍സീറ്റില്‍
ഖദര്‍കണ്ടു കണ്‍കുളിരെ കണ്ടു
ഖദറില്‍ രക്ത കറകള്‍ കണ്ടു
മറ്റുളൊരുടെ സ്വേദം കണ്ടു
പക്ഷേ കണ്ടില്ലവിടെ ,സോഷ്യലിസത്തരി;
വീണ്ടും യാത്ര തുടര്‍ന്നു ഭ്രാന്തന്‍
വഴിയില്‍ തെണ്ടിനടക്കും
യത്തീമുകളുടെ മിഴികളിലൂറിയ
കണ്ണീര്‍തിര്‍ത്ത കയങ്ങള്‍ കണ്ടു
വണ്ടിവലിച്ചു കിതച്ചു തളര്‍ന്നു
വരുന്നവനോതി സോഷ്യലിസത്തിന്‍
വേരുകളയ്യോ ചുവപ്പിലത്രേ;
ചുവപ്പും തേടിയലഞ്ഞു ഭ്രാന്തന്‍
ജാഥക്കൈകള്‍ പിടിക്കും ചെങ്കൊടി കണ്ടു
പകച്ചു പക്ഷേ കണ്ടില്ലവിടെ
സോഷ്യലിസത്തിന്‍ വേരുകള്‍;
മുന്നോട്ടാഞ്ഞു നടന്നു വീണ്ടും
പെട്ടിക്കടയിലെ കീറചാക്കിന്‍
മുക്കിലിരുന്നൊരു പട്ടി കുരച്ചു ;
വരു നീ ഭ്രാന്താ ,സോഷ്യലിസത്തിന്‍
വേരുകള്‍ ചേര്‍ത്തു കഷായം വെക്കാന്‍
നീയും കൂടെ ,
കൂടെച്ചെന്നു പാവം ഭ്രാന്തന്‍
വീട്ടുകാരി വിളമ്പി കഞ്ഞി
എല്ലാവര്‍ക്കും ഒരു തവി വീതം ( പട്ടിക്കൊ ?)
രാത്രിയിലും അവര്‍ കഞ്ഞി വിളമ്പി
എല്ലാവര്‍ക്കും അരത്തവി വീതം
കാലത്തും അവര്‍ കഞ്ഞി വിളമ്പി
എല്ലാവര്‍ക്കും മരത്തവി മാത്രം
വീടുകാരി വിളമ്പിയ കഞ്ഞിയിലില്ല
തവിയിലുമില്ല സോഷ്യലിസത്തരി
വീണ്ടും അലഞ്ഞു നടന്നു ഭ്രാന്തന്‍
ഒരു കൊച്ചു ചെറുക്കന്‍ മാടി വിളിച്ചു
സോഷ്യലിസത്തിന്‍ വേരുകളെല്ലാം
കാട്ടാം ഞാന്‍ പോരു നീ എന്‍ കൂടെ;
അങ്ങോട്ടോടി ചെന്നു ഭ്രാന്തന്‍
കണ്ടു, കണ്ണുനീറച്ചും കണ്ടു
പുതുപുത്തന്‍ കാറുകള്‍,
സൈക്കിളുകള്‍ റിക്ഷകള്‍;
തേഞ്ഞ ചെരിപ്പുകള്‍
പിന്നെ പോസ്റ്ററുകള്‍,
ബാനറുകള്‍, പീളകെട്ടിയ കാളവണ്ടികള്‍
ഖദറുകള്‍; ചെങ്കൊടികള്‍.,
കാഷായ വേഷങ്ങള്‍
കഴുത്തുനീണ്ട കുപ്പികള്‍; ചില്ലുഗ്ലാസ്സുകള്‍
വീര്‍ത്ത കുംഭകള്‍, മണികള്‍, കുരിശുകള്‍
പിന്നെ ചന്ദ്രക്കലകള്‍; പുസ്തകസ്സഞ്ചികള്‍
വിയര്‍പ്പ് നാറുന്ന കൈലികള്‍
തലനരച്ചോര്‍ തല കറുത്തോര്‍
തലതിരിഞ്ഞോര്‍; തലയില്ലാത്തോര്‍
പിന്നെ സോഷ്യലിസത്തിന്‍
നീണ്ട ...വേരുകള്‍;
ഭ്രാന്തന്‍ സന്തോഷത്തോടെ പാടി
കണ്ടെത്തി ഞാന്‍ കണ്ടെത്തി
സോഷ്യലിസത്തിന്‍ വേരുകള്‍
സോഷ്യലിസം കുടിയേറിപ്പര്‍ത്തോര്
ഗെഹാമിതത്രേ സഹജന്‍മാരേ
പാടുക പാടുക സോഷ്യലിസത്തിന്‍
നൂതന ഗാനം ചാരായം...

on 23 rd february 1982